കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പവര്‍ നഷ്ടമായി; സോണിയാ ഗാന്ധി വിളച്ച യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു; രാഹുല്‍ ഗാന്ധി മടങ്ങി വരണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തം; മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്ത് യുവാക്കള്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡാണ് അവസാന വാക്ക്. അവിടെ ഒരുകാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കും. പാര്‍ട്ടി അധ്യക്ഷനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. എന്നാല്‍ ഇതെല്ലാം പഴങ്കഥ. ഇന്ന് ഹൈക്കമാന്‍ഡിന് പഴയ പവറില്ല. സോണിയഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം പുറത്തു ചാടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തു. രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ വീഴ്ചയാണ് പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതൃപ്തിയറിയിച്ചു. ചെറുനേതാക്കള്‍ പോലും ഹൈക്കമാന്‍ഡിനെയും മുതിര്‍ന്ന നേതാക്കളെയും ചോദ്യം ചെയ്യുന്നു. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ പിടി അയഞ്ഞുതുടങ്ങിയത്. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും പുറത്തു വന്നിരിക്കുന്നത്.
പാര്‍ട്ടിയുടെ അപചയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മുതിര്‍ന്ന നേതാക്കള്‍ സ്വയം ഏറ്റെടുക്കണമെന്നും ഇങ്ങനെ പോവുകയാണെങ്കില്‍ അധികം വൈകാതെ പാര്‍ട്ടി പൂര്‍ണമായും ഇല്ലാതാവും എന്നും ചിലര്‍ പറഞ്ഞു.രാഹുല്‍ ടീമിലെ അംഗങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതില്‍ കൂടുതലെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാര്‍ട്ടിയെ ഇപ്പോഴത്തെ ദയനീവാസ്ഥയില്‍ നിന്ന് കരകയറ്റി ദേശീയ തലത്തില്‍ ശക്തമാക്കാനുളള നടപടികള്‍ രാഹുല്‍ഗാന്ധി സ്വീകരിച്ചിരുന്നു. സച്ചിന്‍ പൈലറ്റ്, ജ്യോതിരാധിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്നതുതന്നെ ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി അധികാരം പിടിച്ചതോടെ ഈ നടപടികള്‍ ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ പദവി ഉപേക്ഷിച്ചു. ഇതോടെയാണ് വൃദ്ധബ്രിഗേഡുകള്‍ വീണ്ടും പാര്‍ട്ടിയില്‍ പിടിമുറുക്കിത്തുടങ്ങിയത്. അതോടെ യുവനേതാക്കളുടെ കഷ്ടകാലവും തുടങ്ങി. പലരും പാര്‍ട്ടിവിട്ട് ബി ജെ പിയിലെത്തി. സച്ചിന്‍ പൈലറ്റിനപ്പോലുളള ചുരുക്കം ചിലര്‍ ഇപ്പോഴും പൊരുതി നില്‍ക്കുന്നു.
അധികാരത്തിന്റെ ശീതളിമയില്‍ വിരാജിക്കാനാണ് വൃദ്ധനേതാക്കളില്‍ കൂടുതല്‍പേര്‍ക്കു താത്പര്യമെന്നാണ് യുവനേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നും ചെയ്യുന്നില്ല. ചുരുക്കം ചിലര്‍ക്കുമാത്രമാണ് പാര്‍ട്ടിയുടെ സ്ഥിതിയില്‍ വിഷമമുളളത്. അതവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തനിക്കുശേഷം പ്രളയമെന്നാണ് പലരുടെയും വിചാരം യുവതുര്‍ക്കികള്‍ ആരോപിക്കുന്നു.രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുളള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. വമ്പിച്ച ഇമേജുമായി നില്‍ക്കുന്ന നരേന്ദ്രമോദിയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ രാഹുലിന് മാത്രമേ കഴിയൂ എന്നാണ് യുവനേതാക്കളില്‍ ഭൂരിപക്ഷവും കരുതുന്നത്. ഒപ്പം സംസ്ഥാന തലങ്ങളിലുള്‍പ്പടെ കരുത്തരായ രണ്ടാം നിര നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടുന്നു.
പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ ആശങ്കയറിയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആത്മപരിശോധനക്ക് എല്ലാവരും തയ്യാറാകണമെന്നാവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിക്ക് പുറത്ത് കടക്കണമെങ്കില്‍ രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്ന് രാജീവ് സത്വക്കൊപ്പം കെസി വേണുഗോപാലും ആവശ്യപ്പെട്ടു. വരുന്ന പത്തിന് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന മുറവിളി വീണ്ടും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. നാല് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ യോഗത്തില്‍ കൊവിഡ് കാലത്ത് പ്രതിപക്ഷം കുറച്ച് കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമായിരുന്നുവെന്ന വിമര്‍ശനത്തിന് ഇതര സംസ്ഥാന തൊഴിലാളി വിഷയത്തിലടക്കം ഇടപെട്ടത് ചൂണ്ടിക്കാട്ടി സോണിയഗാന്ധി പ്രതിരോധമുയര്‍ത്തി. മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ വേണ്ടത്ര ജന പിന്തുണ നേടാന്‍ പാര്‍ട്ടിക്കായില്ലെന്ന് പി ചിദംബരം വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha























