കാലാപാനിയടക്കം ഉള്‍പ്പെടുത്തി പുതിയ ഭൂപടം! അതിർത്തിയിൽ പുകച്ചിൽ ! ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് വ്യക്തമാക്കി നേപ്പാൾ

ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് വ്യക്തമാക്കി നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും അയക്കും. ഓഗസ്റ്റ് പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും നേപ്പാൾ ലാന്റ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ വ്യക്തമാക്കി.
പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് ഐക്യകണ്ഠ്യേന അംഗീകരിച്ചിരുന്നു. ഇതിന്റെ 4,000 പകർപ്പുകൾ ഇംഗ്ലിഷിൽ അച്ചടിച്ചു നൽകാനാണു തീരുമാനം. ഇതിനോടകം 25,000 പകർപ്പ് അച്ചടിച്ച് രാജ്യമെമ്പാടും വിതരണം ചെയ്തു. സർക്കാർ സ്ഥാനപനങ്ങൾക്ക് ഭൂപടം സൗജന്യമാണ്. പൊതുജനത്തിന് 50 നേപ്പാളി രൂപ കൊടുത്തും വാങ്ങാം. മേയ് 20നാണ് നേപ്പാൾ സർക്കാർ ഇന്ത്യൻ പ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടം പുറത്തിറക്കിയത്.
ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിന്റെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ, ഇത് ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നും പ്രാദേശിക അവകാശവാദങ്ങൾക്കനുസരിച്ച് അതിർത്തിയുടെ വികസനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് നേപ്പാൾ ഭൂപടം കൈമാറിയാലും ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ രാജ്യാന്തര അതിർത്തി വിഷയങ്ങളിൽ യുഎൻ ഇടപെടാറില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 13 നാണ് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലകളാണ് കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് നേപ്പാളിനെതിരെ ഉയര്‍ന്നിരുന്നത്.
നേരെത്തെ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് സ്ഥാപിച്ച ആറ് ചെക്ക് പോസ്റ്റുകളില്‍ രണ്ടെണ്ണം നീക്കം ചെയ്തിരുന്നു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും കടുത്ത വിമര്‍ശനം നേരിടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സംഭവവികാസം. ലിപുലേഖ് ചുരത്തിനെ ദര്‍ചുലയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നതിനെ തുടര്‍ന്ന് ഇന്ത്യ- നേപ്പാള്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.
അതേസമയം ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ വീണ്ടും സംഘർഷം നടന്നു. ഇന്ത്യക്കാരായ ഗ്രാമീണ ദമ്പതികളെ നേപ്പാൾ സായുദ്ധ പൊലീസ് സേന മർദ്ദിച്ചതായും പ്രതികരിച്ച ഗ്രാമീണർക്ക് നേരെ വെടിവച്ചെന്നുമാണ് റിപ്പോർട്ട്. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേപ്പാൾ സേന, ബിഹാറിലെ ഇന്തോ- നേപ്പാൾ അതിർത്തി ഗ്രാമമായ ഖർസാൽവയിലെ സീമാ ദേവിയേയും ഭർത്താവ് രവീന്ദ്ര പ്രസാദിനെയും ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കന്നുകാലികൾക്ക് നൽകാനായി വൈക്കോൽ ശേഖരിക്കുവാൻ സീമാദേവി നേപ്പാളിന്റെ ഭാഗമായുള്ള നാർകതിയ എന്ന പ്രദേശത്തേക്ക് പോയി. ഇവർക്കൊപ്പം ഗ്രാമവാസികളായ മഞ്ജു ദേവിയും കുന്തൻ കുമാറുമുണ്ടായിരുന്നു. ഇവരെ തടഞ്ഞ നേപ്പാൾ സേന സീമയോട് മോശമായി പെരുമാറിയെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിവരമറിഞ്ഞെത്തിയ ഭർത്താവ് രവീന്ദ്ര പ്രസാദിനെയും നേപ്പാൾ സേന മർദ്ദിച്ചു. ഇയാളെ പൊലീസ് പിടിച്ചുവച്ചു. ഇതിനെ ചോദ്യം ചെയ്തെത്തിയ ഗ്രാമീണർക്ക് നേരെ നേപ്പാളി സേന വെടിവച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha























