പി.എസ്. ശ്രീധരൻ പിള്ളയ്ക്കു കോവിഡ് എന്ന് പ്രചാരണം; പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിസോറം രാജ്ഭവന്‍
മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തള്ളി മിസോറം രാജ്ഭവന്‍. പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിസോറം രാജ്ഭവന്‍ വ്യക്തമാക്കി. പ്രചാരണത്തിനെതിരെ മിസോറം രാജ്ഭവൻ സെക്രട്ടറി ലാൽതോങ്മോയ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി.
ഈ വാർത്ത നൂറുശതമാനം കളവും വസ്തുതകൾക്കു നിരക്കാത്തതുമാണ്. ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം ഗവർണർക്ക് ഒരവസരത്തിലും വൈദ്യസഹായം തേടേണ്ടിവന്നിട്ടില്ലെന്നും മിസോറം രാജ്ഭവൻ അറിയിച്ചു. ഇത്തരം വ്യാജവാർത്തകൾ ദുരുദ്ദേശ്യപരവും ദൗർഭാഗ്യകരവുമാണ്. ഏതോ കുത്സിത ശക്തികളാണു നീക്കത്തിനു പിന്നിലെന്ന് സംശയിക്കണം. ഈ വ്യാജവാർത്ത ആരും വിശ്വസിക്കരുതെന്നും മിസോറം രാജ്ഭവന്‍ അറിയിച്ചു.
പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളില്‍ വന്ന പ്രചാരണം. കരൾ സംബന്ധമായ അസുഖം ഉള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നുമായിരുന്നു പ്രചാരണം. ‘കാവി മണ്ണ്’ എന്ന ഗ്രൂപ്പിലാണ് വാർത്ത വന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെ കമന്റുകളിൽ മോശം പരാമർശങ്ങളുള്ളതായും പരാതിയിൽ പറഞ്ഞു.
വ്യാജസന്ദേശം കണ്ട് സുഹൃത്തുക്കളും മറ്റും ആശങ്കയോടെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്കിയതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha