യൂറിയ ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ! ചന്ദ്രനിൽ മനുഷ്യ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ
മൂത്രം ഇനി പാഴാക്കി കളയാനുള്ളതല്ല. മൂത്രത്തിന് ഒരുപാട് ഔഷധ ഗുണങ്ങൾ ആയുർവേദത്തിൽ പറയുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ചികിത്സയ്‌ക്ക് വേണ്ടി സ്വന്തം മൂത്രം മാത്രമല്ല ,ഗോമൂത്രവും കുടിച്ചിരുന്നു. ഇപ്പോഴിതാ പുതിയ കണ്ടുപിടിത്തം മറ്റൊന്നാണ്. ചന്ദ്രനിൽ മനുഷ്യ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് ഏറെനാള്‍ നിലനില്‍ക്കുന്ന കട്ടകള്‍ നിര്‍മിക്കുന്നത്. യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവയാണ് ഈ കട്ടകളുടെ നിര്‍മാണത്തിലെ അടിസ്ഥാനഘടകങ്ങള്‍ എന്ന് ഐഐഎസ്‌സി അറിയിച്ചു. ഇതില്‍ യൂറിയയ്ക്കായി മനുഷ്യന്റെ മൂത്രം ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ചന്ദ്രന്റെ ഉപരിതലത്തില്‍ ഈ കട്ടകള്‍ ഉപയോഗിച്ച് താമസസൗകര്യം നിര്‍മിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും സംയോജിക്കുന്ന നൂതന സംരംഭമാണിതെന്ന് ഐഐഎസ്‌സി അസിസ്റ്റന്റ് പ്രഫസര്‍ അലോക് കുമാര്‍ പറഞ്ഞു.
മൂത്രത്തില്‍നിന്നുള്ള യൂറിയ ഉപയോഗിക്കുന്നതു ചെലവ് കുറയ്ക്കാനാണ്. സിമന്റിനു പകരം ഗുവര്‍ പശ ഉപയോഗിക്കുന്നതു കൊണ്ട് കാര്‍ബണ്‍ പ്രശ്‌നവും പരിഹരിക്കും. ഒരു പൗണ്ട് (ഏകദേശം അരകിലോ) തൂക്കമുള്ള വസ്തു ബഹിരാകാശത്ത് അയയ്ക്കാന്‍ 7.75 ലക്ഷം രൂപ ചെലവാകുമെന്നാണു റിപ്പോര്‍ട്ട്.
ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഭൂമിയിലും ഇഷ്ടിക ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു. ചില സൂക്ഷ്മജീവികള്‍ക്ക് ചയാപചയ പ്രവര്‍ത്തനത്തിലൂടെ ധാതുക്കള്‍ നിര്‍മിക്കാനാകും. ഇത്തരത്തില്‍ 'സ്‌പൊറോസര്‍സീനിയ പാസ്റ്റുറില്‍' എന്ന ബാക്ടീരിയയ്ക്ക് ചയാപചയത്തിലൂടെ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിക്കാം. യൂറോലിറ്റിക് സൈക്കിള്‍ എന്നാണ് ഇതറിയപ്പെടുക. യൂറിയയും കാല്‍സ്യവും ഉപയോഗിച്ചാണ് കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ രൂപപ്പെടുന്നത്.
ഇതു പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഐഐഎസ്‌സി, ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്തത്. ചന്ദ്രോപരിതലത്തിലെ മണ്ണിനു സമാനമായ മണ്ണില്‍ ബാക്ടീരിയയെ യോജിപ്പിച്ചു. തുടര്‍ന്ന് ആവശ്യമായ യൂറിയയും കാല്‍സ്യവും പ്രദേശികമായി ലഭിക്കുന്ന ഗുവര്‍ ബീന്‍സില്‍നിന്നുള്ള പശയും ചേര്‍ത്തു കൊടുത്തു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ലഭിച്ചത് ഏതു തരത്തിലും രൂപമാറ്റം വരുത്താന്‍ കഴിയുന്ന നല്ല കരുത്തുറ്റ വസ്തുവാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് ഉപയോഗിച്ച് ഇന്റര്‍ലോക് ഇഷ്ടികകള്‍ നിര്‍മിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. പലതരത്തിലുള്ള മണ്ണ് പരിശോധിച്ചതിനു ശേഷമാണ് പരീക്ഷണത്തിനുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha