എസ്.പി ബാലസുബ്രമണ്യത്തിന് വിട; ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടം! അഗ്നിഗോളങ്ങൾക്കൊപ്പം ഉയർന്നുപൊങ്ങിയ ആയിരങ്ങളുടെ കണ്ണുനീരിൽ ബാലസുബ്രഹ്മണ്യം ലോകത്തോട് വിട പറഞ്ഞു
മാന്ത്രികഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് നൽകിയിരിക്കുന്നത്. പ്രിയഗായകന്റെ വിയോഗവർത്ത അറിഞ്ഞതോടുകൂടെ അതീവദുഖത്തിലാണ് ആരാധകരും സഹപ്രവർത്തകരും. സംഗീതലോകത്ത് വിസ്മയങ്ങൾ സൃഷ്‌ടിച്ച എസ്.പി.ബിയുടെ ഭൗതിക ശരീരം നുങ്കമ്പാക്കത്തെ വസതിയിൽ നിന്ന് റെഡ് ഹിൽസ് ഫാം ഹൗസിലാണ് എത്തിച്ചത്. ലോകജനതയെ സാക്ഷിനിർത്തി സംസ്‌ക്കര ചടങ്ങുകള്‍ പൂര്‍ണ്ണ ബഹുമതികളോടെ ഇന്ന് രാവിലെ സംസ്കരിച്ചു. അഗ്നിഗോളങ്ങൾക്കൊപ്പം ഉയർന്നുപൊങ്ങിയ ആയിരങ്ങളുടെ കണ്ണുനീരിൽ ബാലസുബ്രഹ്മണ്യം ലോകത്തോട് വിട പറഞ്ഞു.
ഭൗതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ ജഗസാഗരം ഒഴുകിയെത്തിയതോടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഓഗസ്റ്റ് അഞ്ചിനാണ് നേരിയ കൊവിഡ് ലക്ഷണങ്ങളോടെ എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:04നായിരുന്നു അന്ത്യം.
മകന്‍ എസ്.പി.ചരനാണു വിയോഗവാര്‍ത്ത പുറത്തുവിട്ടത്. വൈകിട്ട് നാലുമണിയോടെ നുങ്കംപാക്കത്തെ വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമാണ് പ്രവേശനം അനുവദിച്ചത്.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഹരികഥാ കാലക്ഷേപ കലാകാരനായ സാമ്പമൂര്‍ത്തിയുടെയും ശകുന്താളാമ്മയുടേയും മകനായി 1946ല്‍ ആണ് ശ്രീപാദി പാണ്ഡിതാരാതുല്യ ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. എന്‍ജിനീയറാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഒരു വിഷയത്തിലെ തോല്‍വി സിനിമയിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്തത്.
അതേസമയം എസ്.പി.ബി. അവസാനമായി മലയാളത്തില്‍ പാടിയത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത് യേശുദാസായിരുന്നു. അതോടൊപ്പം മലയാളത്തില്‍ അവസാന ഗാനങ്ങളിലൊന്ന് കോവിഡിനെതിരെയുള്ളതായിരുന്നു എന്നതും വളരെ യാദൃശ്ചികം മാത്രമാണ്. കോവിഡിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണത്തിനായി റഫീഖ് അഹമ്മദ് രചിച്ച ഗാനമായിരുന്നു അത്.
https://www.facebook.com/Malayalivartha