മോഡി മുന്നില്‍ തന്നെ... ദേശീയ മാധ്യമങ്ങളുടെ സര്‍വേയില്‍ മോഡിക്ക് ഡിസ്റ്റിങ്ഷന്‍; ആദ്യവര്‍ഷ ഭരണത്തില്‍ രാജ്യം സന്തുഷ്ടരെന്ന് ടൈംസ് ഓഫ് ഇന്ത്യ സര്‍വേ

വിമര്‍ശനങ്ങള്‍ക്കിടയിലും നരേന്ദ്ര മോഡിയുടെ ഭരണം ജനങ്ങള്‍ക്കിഷ്ടപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോഡി സര്‍ക്കാരിന് ദേശീയ പത്രം ടൈംസ് ഓഫ് ഇന്ത്യയും നല്‍കുന്നത് ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് തന്നെ. കഴിഞ്ഞ ദിവസം ഐബിഎന്‍ പുറത്തുവിട്ട സര്‍വേയിലും മോഡിയുടെ ഭരണത്തിന് നല്ല അഭിപ്രായമായിരുന്നു
ഒരുവര്‍ഷം കൊണ്ട് ഒരു സര്‍ക്കാരിനെ വിലയിരുത്താനാകില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ ഭാവിയിലേക്ക് പ്രതീക്ഷ പകരുന്ന പലതും കൊണ്ടുവരാന്‍ മോഡി സര്‍ക്കാരിനായെന്ന് കണ്ടെത്തുന്നു.
നരേന്ദ്ര മോഡിയുടെ സര്‍ക്കാരിന് ടൈംസ് ഓഫ് ഇന്ത്യ നല്‍കുന്ന മാര്‍ക്ക് നൂറില്‍ 77.5 ആണ്. നേതൃത്വം, സമ്പദ്‌വ്യവസ്ഥ, കാര്‍ഷിക പുനരുദ്ധാരണം, അഴിമതി കുറച്ചുകൊണ്ടുവരല്‍, സംസ്ഥാനങ്ങളുമായുള്ള ബന്ധം, പ്രതിരോധരംഗത്തെ മുന്നേറ്റം തുടങ്ങി പത്ത് മേഖലകളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ഭരണത്തിന് അനുകൂലമായ നിലപാടുകളാണെടുത്തത്. ഇതില്‍ 19 ശതമാനം പേര്‍ മോദി ഭരണം വളരെ നല്ലതെന്നും 47 ശതമാനം തരക്കേടില്ലെന്നും അഭിപ്രായപ്പെട്ടവരാണ്. ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് സര്‍വേ പറയുന്നു. 77.5 ശതമാനം മാര്‍ക്ക് നേടുന്നത് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കിനെ സംബന്ധിച്ചിടത്തോളം നേട്ടമാണെന്നും അവര്‍ വിലയിരുത്തുന്നു.
കടുത്ത നിലപാടുകളും ഉറച്ച സര്‍ക്കാരും വന്നതോടെ, നേതൃത്വഗുണമുള്ള സര്‍ക്കാരാനായി മാറാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വമായിരിക്കും മോഡിയുടേത് എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. അത് പാലിക്കുന്നതില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. പത്തില്‍ ഒമ്പതുമാര്‍ക്കും ഈ രംഗത്ത് ടൈംസ് മോദിക്ക് നല്‍കുന്നു. മോഡിയില്‍ അധികാരം കേന്ദ്രീകരിച്ചതോടെ, എല്ലാ മന്ത്രിമാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ട നിലവന്നു. ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ഇത് സര്‍ക്കാരിനെ പ്രാപ്തമാക്കി.
വളര്‍ച്ചയുടെ പാതയിലേക്ക് സമ്പദ്‌വ്യവസ്ഥയെ എത്തിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ ഒരു പരിധിവരെ വിജയിച്ചുവെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യു.പി.എ ഭരണകാലത്തുണ്ടായ ഭരണസ്തംഭനവും മറ്റും സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചിരുന്നു. അതിന് ഉണര്‍വ് നല്‍കുകകയും സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ, രാജ്യം വീണ്ടും വളര്‍ച്ചയുടെ പാതയിലായി. പണപ്പെരുപ്പം തടയുന്നതിലും ഒരു പരിധിവരെ വിജയി്ക്കാന്‍ സര്‍ക്കാരിനായി. പത്തില്‍ ഏഴര മാര്‍ക്കാണ് ഈ രംഗത്ത് സര്‍ക്കാരിനുള്ളത്.
പ്രതിസന്ധിയില്‍പ്പെട്ട കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായ വിജയം കണ്ടില്ലെന്ന വിമര്‍ശനം സര്‍വേയിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയ മേഖലകളിലൊന്ന് കാര്‍ഷിക രംഗമാണ്. കാലാവസ്ഥയും പ്രതികൂലമായി. എന്നാല്‍, ചില അടിയന്തിര നടപടികള്‍ സ്വീകരിച്ചതിലൂടെ 580ഓളം ഗ്രാമങ്ങളില്‍ മഴക്കുറവുമൂലമുണ്ടായ വിളനഷ്ടം നേരിടാനായി. ആരോഗ്യ കാര്‍ഡുകളുടെ പ്രഖ്യാപനവും ഗോകുല്‍ മിഷന്‍ പോലുള്ള പദ്ധതികളും കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. ഈ രംഗത്ത് സര്‍ക്കാരിന് ലഭിച്ചത് പത്തില്‍ അഞ്ചരമാര്‍ക്ക്.
കാര്‍ഷിക മേഖല കഴിഞ്ഞാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധി നേരിട്ടത് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലാണ്. സാമൂഹികക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. വിദ്യാഭ്യാസ രംഗത്ത് സംഘപരിവാറിന്റെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്ക സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മുതലുണ്ടായിരുന്നു. അത്തരമൊരു ശ്രമം ഉണ്ടായില്ല. ഈ രംഗത്ത് ടൈംസ് നല്‍കുന്നത് പത്തില്‍ ആറര മാര്‍ക്ക്.
വിദേശ നയത്തിന്റെയും ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ വിജയത്തിനടുത്താണ്. തുടര്‍ച്ചയായുള്ള വിദേശ യാത്രകള്‍ മോദിക്കെതിരെ എതിരാളികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ യാത്രകള്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രസക്തി കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനൊഴികെയുള്ള അയല്‍രാജ്യങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധവും സ്ഥാപിക്കാനായി. അമേരിക്കയും ചൈനയും ബ്രിട്ടനും പോലുള്ള വന്‍ശക്തികളും ഇന്ത്യയെ കൂടുതലായി അംഗീകരിച്ചു. പത്തില്‍ ഒമ്പതുമാര്‍ക്കും ഈ രംഗത്ത് സര്‍ക്കാര്‍ സ്വന്തമാക്കി.
പ്രതിരോധത്തെ കൂടുതല്‍ ശക്തിമത്താക്കുന്നതിലും മോഡി സര്‍ക്കാര്‍ വിജയിച്ചു. പ്രതിരോധ രംഗത്ത് കാലങ്ങളായി മുടങ്ങിക്കിടന്ന ആവശ്യങ്ങള്‍ പരിഹരിക്കുകയും കൂടുതല്‍ സൈനികോപകരണങ്ങളും സംവിധാനങ്ങളും കൊണ്ടുവരികയും വഴി ഇന്ത്യന്‍ സേനയ്ക്ക് ആത്മവിശ്വാസം പകരാനായി. ഒരു ലക്ഷം കോടിയോളം രൂപ ഈ രംഗത്ത് തുടക്കത്തില്‍ത്തന്നെ മുടക്കാന്‍ തയ്യാറായി. ഫ്രഞ്ച് റാഫേല്‍ വിമാനക്കരാര്‍ പുനരുദ്ധരിക്കാനായതും നേട്ടമായി. പത്തില്‍ എട്ടുമാര്‍ക്ക്.
അഴിമതി നിയന്ത്രിക്കുന്നതിലും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. ഓരോ കാര്യങ്ങള്‍ക്കും അനുമതി തേടി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേട് അവസാനിച്ചുവെന്നതാണ് വ്യവസായവാണിജ്യ ലോകം സര്‍ക്കാരിനെക്കുറിച്ച് വിലയിരുത്തിയത്. ഉന്നതങ്ങളിലെ അഴിമതിയുടെ തോത് കുറയ്ക്കാനായതിനൊപ്പം താഴേത്തട്ടിലും പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കി. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാനും അത് പുറത്തുകൊണ്ടുവരാനും പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പത്തില്‍ ഒമ്പതുമാര്‍ക്ക് ഈ രംഗത്ത് സര്‍ക്കാരിന് ലഭിച്ചു.
വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പത്തില്‍ ഏഴുമാര്‍ക്കാണ് സര്‍ക്കാരിന് ലഭിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്നതില്‍ മുഖ്യ പങ്ക് റെയില്‍വേയ്ക്കുണ്ടെന്ന് കണ്ട് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപ റെയില്‍വേ വികസനത്തിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ പാത വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായവും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഒരു ദിവസം 30 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുകയെന്ന ആഗ്രഹമാണ് സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത്.സ്മാര്‍ട്ട് സിറ്റികള്‍, വൈഫൈ പദ്ധതികള്‍, കൂടുതല്‍ ഊര്‍ജസ്രോതസ്സുകള്‍ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.
സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിലും സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയി. ജന്‍ ധന്‍ യോജനയടക്കമുള്ള പദ്ധതികള്‍ വന്‍ വിജയമായി. ഓരോ വീടിനും ഓരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമാണ് ഇത് സാധിച്ചെടുത്തത്. കുറഞ്ഞ പ്രീമിയം അടവുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും രംഗത്തുവന്നു. ഈ രംഗത്ത് പത്തില്‍ എട്ട് മാര്‍ക്കുണ്ട് സര്‍ക്കാരിന്.
സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളെ പ്രാധാന്യത്തോടെ കാണാതെ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കാണാനും സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസം എന്ന വിശ്വാസം സംരക്ഷിക്കാനും മോഡിക്കായി. പ്ലാനിങ് കമ്മീഷന്‍ അവസാനിപ്പിച്ച് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ കുറയ്ക്കാനും മോഡി തയ്യാറായി. ഈ രംഗത്തും പത്തില്‍ എട്ട് മാര്‍ക്ക് ടൈംസ് ഓഫ് ഇന്ത്യ മോഡി സര്‍ക്കാരിന് നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























