ഒടുവില്‍ അരുണയോട് ദൈവം ദയ കാണിച്ചു, താന്‍ ചെയ്തതു തെറ്റായി പോയെന്ന് അരുണയെ പീഡിപ്പിച്ച സോഹന്‍ലാല്‍ സിംഗ്

42 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ അരുണാ ഷാന്‍ബാഗിനെ ബലാത്സംഗം ചെയ്ത ആശുപത്രിയിലെ തൂപ്പുകാരന്‍ സോഹന്‍ലാല്‍ സിംഗ് ഇപ്പോഴും ജീവനോടെയുണ്ട്. മരിച്ചുപോയി എന്ന് ഏറെ പേരും വിശ്വസിച്ചിരുന്ന സോഹന്‍ലാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉത്തര്‍പ്രദേശിലെ പര്‍പ എന്ന ഗ്രാമത്തില്‍ താമസിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
\'എനിക്ക് പശ്ചാത്താപമുണ്ട്. അരുണാ ദീദിയോടും ദൈവത്തോടും എനിക്ക് മാപ്പ് ചോദിക്കണം. ഓര്‍മ്മകളുടെ ഭാരം പേറി മടുത്തു, എനിക്കിനി മരിക്കണം\' തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കെഇഎം ഹോസ്പിറ്റലിലെ ആ രാത്രിയെക്കുറിച്ച് സോഹന്‍ ലാല്‍ പറയുന്നത് ഇങ്ങനെ. എല്ലാം സംഭവിച്ചത് ഒരു ദേഷ്യത്തിന്റെ പുറത്താണ്. ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി, രാത്രിയായിരുന്നു, ഞാനാകെ ഭയന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിച്ചു.
വഴക്കിനിടെ ഞാന്‍ മോഷ്ടിച്ചു എന്ന് അവര്‍ പറയുന്ന ആഭരണങ്ങള്‍ ഞാന്‍ പൊട്ടിച്ചെടുത്തിട്ടുണ്ടാകാം. അവിടെ ബലാത്സംഗം നടന്നിട്ടില്ല. ഞാന്‍ അവരെ ബലാത്സംഗം ചെയ്തിട്ടില്ല, അത് മറ്റാരെങ്കിലുമായിരിക്കും. അവരെന്നെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി, അത് ബലാത്സംഗമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ അവരെ ബലാത്സംഗം ചെയ്തിട്ടില്ല, അത് മറ്റാരെങ്കിലുമായിരിക്കും.
പൂനെയിലെ ഏര്‍വാടി ജയിലില്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു സോഹന്‍ലാല്‍. അതിനുശേഷം താന്‍ കെഇഎം ആശുപത്രിയിലേക്ക് തന്നെ തിരികെ പോയെന്നും, അവിടെ എത്തി അരുണാ ഷാന്‍ബാഗിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളെ സോഹന്‍ലാല്‍ തള്ളിക്കളയുന്നു. ഇത്രയും സംഭവങ്ങള്‍ നടന്ന ആശുപത്രിയിലേക്ക് ഞാന്‍ എങ്ങെയാണ് തിരിച്ചു പോകുന്നതെന്ന് അയാള്‍ ചോദിക്കുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അനങ്ങി തുടങ്ങിയത്. ജയിലിലായ സമയത്ത് മകള്‍ മരിച്ചു പോയി. പിന്നീട്, ജയിലില്‍നിന്നിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകനുണ്ടാകുന്നത്.
അരുണാ ഷാന്‍ബാഗ് മരിച്ച വിവരം ഒരാഴ്ച്ചയ്ക്ക് ശേഷമാണ് അറിയുന്നത്. ടിവിയും പത്രവുമൊന്നും ഇല്ലാത്തൊരു ഗ്രാമത്തിലാണ് സോഹന്‍ലാല്‍ താമസിക്കുന്നത്. 67 വയസ്സായെന്ന് സോഹനും 72 വയസ്സായെന്ന് മകനും പറയുന്നു. ഇപ്പോഴും അന്നന്നത്തെ ആഹാരത്തിനായി കൂലിപ്പണിക്ക് പോകുന്നുവെന്നും സോഹന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























