''ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു''; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയിൽ
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയിൽ. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് നായിഡുവിനെ കരുതല്‍ തടങ്കലിലെക്ക് മാറ്റിയത് .
വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ സുരക്ഷ മുന്‍ നിര്‍ത്തി കൊണ്ടാണ് കസ്റ്റഡിയെന്ന് പൊലീസ് പറയുന്നു.
സെക്ഷന്‍ 151 സിആര്‍പിസി പ്രകാരമാണ് കസ്റ്റഡിയിൽ നായിഡുവിനെ ആക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകാനൊരുങ്ങിയ നായിഡുവിനെ പൊലീസ് വിഐപി ലോഞ്ചിലേക്ക് മാറ്റി കൊണ്ടുപോകുകയായിരുന്നു.
അദ്ദേഹത്തെ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ . വിമാനത്താവളത്തിന് വെളിയിൽ ടിഡിപി, വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
നായിഡു വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാൻ പരമാവധി ശ്രമിച്ചെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ല. ഇതിനെ തുടർന്ന് പ്രതിഷേധിച്ച് നായിഡു വിമാനത്താവളത്തിൽ ഏറെനേരം കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിൽക്കുകയും ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പൊലീസ് നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നു.
''എന്താണിത്, കലക്ടറെ കാണാനുള്ള അവകാശം എനിക്കില്ലേ? എന്താണ് ഈ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
14 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ തടഞ്ഞത്?
നിങ്ങൾ എനിക്ക് അനുമതി നൽകിയില്ല ഞാൻ ഇവിടെ തന്നെ ഇരിക്കും'' നായിഡു പൊലീസിനോട് രോഷത്തോടെ പറഞ്ഞു.
https://www.facebook.com/Malayalivartha