രാജ്യത്തെ 150 ജില്ലകളിൽ കോവിഡ് തീവ്ര വ്യാപനം; സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം, പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന 150 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ക് ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം.
അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാവും അടച്ചുപൂട്ടുന്നത്. കൊവിഡ് മഹാമാരി രൂക്ഷമായതിനെത്തുടര്‍ന്ന് ഈ സ്ഥലങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് അടിയന്തര നടപടികളിലേക്ക് കേന്ദ്രംനീങ്ങുന്നത്.
രാജ്യത്തെ കൊവിഡ് പ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ നൽകിയിരിക്കുന്നത്. എങ്കിലും സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുകയെന്ന് മാധ്യമങ്ങളോട് അറിയിച്ചു.
അതേസമയം 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റിയുള്ള ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.
എങ്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. അടുത്ത ഏതാനും ആഴ്ചകളില്‍ വൈറസിന്റെ വ്യാപനം തകര്‍ക്കാന്‍ വളരെ ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുള്ള ജില്ലകളില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ നടപടികള്‍ അനിവാര്യമാണെന്ന് കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് അല്ലെങ്കില്‍ ഓക്‌സിജന്‍ ഐസിയു കിടക്കകളില്‍ 60 ശതമാനത്തിലധികം രോഗികള്‍ റിപോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും ലോക്ക് ഡൗണ്‍ നടപടികളും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് കൊവിഡ് പടരുന്നത് നേരിടാന്‍ കഴിയില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ കര്‍ശനമായ കൊവിഡ് മാനേജ്‌മെന്റും കുതിച്ചുയരുന്ന പ്രദേശങ്ങളിലെ നിയന്ത്രണനടപടികളും പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയില്‍ പ്രതിദിനം മൂന്നുലക്ഷത്തിലധികം കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാജ്യത്തുടനീളം 3.23 ലക്ഷം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ 48,700 രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് 33,551 ഉം കര്‍ണാടകയില്‍ 29,744 ഉം കേസുകളാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























