യോഗി സർക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി; ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നൽകിയ വിവരങ്ങളും പോർട്ടലിൽ നൽകിയ വിവരങ്ങളിലും പൊരുത്തക്കേടുകൾ
കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നിന്നും ലഭിച്ച വിവരങ്ങളും പോർട്ടലിൽ പ്രദർശിപ്പിച്ച വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ നടപടി വെറും ക്രിമിനൽ കുറ്റമല്ല, മറിച്ച് കൂട്ടക്കൊലയ്ക്ക് സമം ആണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
വാദം തുടരവേ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ, അജിത് കുമാർ എന്നിവർ അഭിഭാഷകനായ അനൂജ് സിംഗിനോട് കൊവിഡ് ഹൈൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് കിടക്കകളുടെ ലഭ്യത സംബന്ധിച്ച് വിവരം തേടാൻ ആവശ്യപ്പെടുകയും. ഏറെ സമയത്തിന് ശേഷം ഫോൺ എടുത്തെങ്കിലും, ബെഡുകൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ ലെവൽ 2 കിടക്കകളും ലെവൽ 3 കിടക്കകളും ലഭ്യമാകില്ലെന്നായിരുന്നു മറുപടി.
എന്നാൽ പോർട്ടലിൽ രണ്ട് വിഭാഗത്തിലും കിടക്കകൾ ഉണ്ടെന്നാണ് അപ്ഡേറ്റ് ചെയ്തിരുന്നത്. ലെവൽ 2 കിടക്കകൾ മിതമായ രോഗലക്ഷണമുള്ള കോവിഡ് രോഗികൾക്കാണ് നൽകുക ലെവൽ 3 കിടക്കകൾ ഗുരുതരമായ രോഗികൾക്കും.
ഓക്സിജൻ ക്ഷാമത്തിനിടെയും മതിയായ ഓക്സിജൻ ഉണ്ടെന്ന യോഗി സർക്കാരിന്റെ അവകാശവാദത്തിനെതിരേയും കോടതി വിമർശിച്ചു . ഓക്സിജൻ ലഭ്യമാക്കാതിരുന്ന അധികൃതരുടെ നടപടി ക്രിമിനൽ കുറ്റം മാത്രമല്ല യഥാർത്ഥത്തിൽ കൂട്ടകൊലയ്ക്ക് സമാനമായ ക്രൂരതയാണ് എന്നും ഹൈക്കോടതി വിമർശിച്ചു.
കഴിഞ്ഞാഴ്ച അന്തരിച്ച സിറ്റിംഗ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ ശ്രീവാസ്തവയ്ക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആരോപണത്തിലും ബെഞ്ച് റിപ്പോർട്ട് തേടി.
രാം മനോഹർ ലോഹിയ ആശുപത്രിയിൽ ജസ്റ്റിസ് ശ്രീവാസ്തവയ്ക്ക് നൽകിയ ചികിത്സയെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അദ്ദേഹത്തെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നേരിട്ട് കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയലിനോട് കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha