മരുമകള്‍ അമ്മായിയമ്മയെ കൊന്ന് ചാക്കിലാക്കി; മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചത് ഭര്‍ത്താവ്

മധ്യവയസ്കയായ സ്ത്രീയെ മരുമകള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര പുനെ സ്വദേശിനി ബെബി ഗൗതം ഷിന്‍ഡെ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ പൂജ ഷിന്‍ഡെ (22), മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ച ഭര്‍ത്താവ് മിലിന്ദ് ഷിന്‍ഡ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 21നായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച് എന്തോ തര്‍ക്കത്തിനൊടുവില്‍ പ്രകോപിതയായ പൂജ, അമ്മായിയമ്മയെ ഒരു വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചാക്കിലാക്കിയ മൃതദേഹം ഭര്‍ത്താവിന്‍റെ സഹായത്തോടെ സമീപത്തെ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.
ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നീക്കങ്ങളില്‍ സംശയം തോന്നിയ ഒരു അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുന്നത്. പൂജയും ഭര്‍ത്താവായ മിലിന്ദും ഒരു വലിയ ചാക്കുമായി പോകുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ അവരെ കണ്ടതോടെ ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമീപത്തെ സിസിറ്റിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ദമ്പതികൾ നിറചാക്കുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ തുമ്പ്പിടിച്ച് നടത്തിയ തിരച്ചിലില്‍ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം അടങ്ങിയ ചാക്ക് കണ്ടെത്തുകയായിരുന്നു.
തുടരന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. മെയ് 21ന് ബെബിയും പൂജയും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു.
ഇതിന് പിന്നാലെ അമ്മായിയമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മരുമകള്‍ മൃതദേഹം ചാക്കിലാക്കി ഭര്‍ത്താവിന്‍റെ സഹായത്തോടെ വീട്ടിലെ ടെറസില്‍ ഒളിപ്പിച്ചു. എന്നാല്‍ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് അയല്‍ക്കാരന്‍റെ കണ്ണില്‍പ്പെട്ട് പൊലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha
























