കോവിഡ് മഹാമാരി തട്ടിയെടുത്തത് കുടുംബത്തിന്റെ മാത്രമല്ല നാടിന്റെ പ്രതീക്ഷ കൂടിയായ യുവ ഡോക്ടറെ; കര്‍ഷക കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്ന രാഹുലിനെ നഷ്ടമായത് ഡോക്ടറായി ഒരു മാസം തികയുന്നതിന് മുമ്പ്; ആരുമറിഞ്ഞില്ല രാഹുലിനെ ഇത്ര വേഗം മരണം തട്ടിയെടുക്കുമെന്ന്

കോവിഡ് മഹാമാരി ഗ്രാമത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്ടറുടെ ജീവന്‍ കൂടി തട്ടിയെടുത്തു. ഡോക്ടറായി ഒരു മാസം തികയുന്നതിന് മുമ്പാണ് രാഹുല്‍ പവാറിന്റെ മരണം. മഹാരാഷ്ട്ര ഔറംഗബാദിലെ ഒരു കരിമ്പ് കര്‍ഷകന്റെ മകനാണ് രാഹുല്‍.
കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്ടറായിരുന്നു രാഹുല്‍. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ അനന്ദനഗറിലാണ് രാഹുലിന്റെ വീട്. കൃഷിയാണ് കുടുംബത്തിന്റെ ഏക വരുമാനം.
മാതാപിതാക്കളും മൂത്ത സഹോദരനും ജോലി ചെയ്താണ് രാഹുലിനെ പഠിപ്പിച്ചത്. മഹാരാഷ്ട്ര ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡികല്‍ സയന്‍സ് ആന്‍ഡ് റിസര്‍ചിലായിരുന്നു രാഹുലിന്റെ പഠനം. മാതാപിതാക്കളും സഹോദരനും ജോലിയെടുത്ത് ലഭിച്ച വരുമാനം മുഴുവന്‍ രാഹുലിന്റെ പഠനത്തിനായി ചിലവാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷക്കും ശേഷം രാഹുല്‍ ഗ്രാമത്തിലേക്ക് തിരിച്ചു പോയിരുന്നു. അവിടെവച്ച് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ ബീഡ് ജില്ലയിലെ മജല്‍ഗോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെവച്ച് ആരോഗ്യനില വഷളായതോടെ എം ജി എം മെഡികല്‍ കോളജിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 26കാരന്‍ കഴിഞ്ഞിരുന്നത്. രാഹുലിന്റെ ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതോടെ സുഹൃത്തുക്കള്‍ സമൂഹൃ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഈ ക്യാമ്പയിൻ ശ്രദ്ധയില്‍ പെട്ടതോടെ ആരോഗ്യവകുപ്പ് സഹായ വാഗ്ദാനം നല്‍കിയിരുന്നു.
അവസാനവര്‍ഷവും പാസായി, ഇനി ഔദ്യോഗികമായി ഡോ. രാഹുല്‍ ആശ വിശ്വനാഥ് പവാര്‍' എന്ന കുറിപ്പും ചിത്രവും ഏപ്രില്‍ 26ന് രാഹുല്‍ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അന്ന് ആശംസകള്‍ നേര്‍ന്ന പോസ്റ്റിന് താഴെ ഇപ്പോള്‍ ആദരാജ്ഞലികളുടെ കണ്ണീര്‍ പൂക്കളാണ്.
ഇന്‍ടേണ്‍ഷിപിന് പോകാന്‍ കഴിയാത്തതിന്റെ വിഷമം രാഹുല്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ആരുമറിഞ്ഞില്ല രാഹുലിനെ ഇത്ര വേഗം മരണം തട്ടിയെടുക്കുമെന്ന്.
https://www.facebook.com/Malayalivartha
























