കളക്ടർക്ക് നേരേ കയ്യാങ്കളി..! ലക്ഷദ്വീപ് നടപടികളിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കളക്ടർ അസ്കർ അലി...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ.
അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്‌കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഡ്മിനിസ്ടേറ്റർ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടർ ന്യായീകരിച്ചു. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലി വിശദീകരണം നൽകിയിട്ടുണ്ട്.
നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ തുറന്നടിച്ചു. ദ്വീപിൽ നിയമ വിരുദ്ധമായ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയിൽ കളക്ടർക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നിൽ സിപിഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ലക്ഷദ്വീപ് നിവാസികൾ ആയ എൻവൈസി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കളക്ടർ ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ പൊലീസും സ്ഥലത്തെത്തിയിരുന്നു.
73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടർ വിശദീകരിച്ചു. ദ്വീപിലെ ഇൻറർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നു. തദ്ദേശീയർക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തിൽ ടൂറിസം രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കുകയാണ്.
കാർഷിക രംഗത്തും പദ്ധതികൾ വരുന്നു. കേര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതികൾ നടപ്പിലാക്കും. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളിൽ ഓക്സിജൻ പ്ളാൻറുകൾ സ്ഥാപിച്ചു കഴിഞ്ഞു. സ്ത്രീകളുടെ സ്വയംപര്യാപ്തതക്കായി സ്വാശ്രയ സംഘങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും കളക്ടർ അക്കമിട്ടു പറഞ്ഞു.
ടൂറിസം സീസണിലെ തിരക്ക് അടിസ്ഥാനമാക്കി താൽക്കാലിക്കാരെ എടുക്കാറുണ്ട്. ഇവരെ ഓഫ് സീസണിൽ പിരിച്ചുവിടും. ഇത് എല്ലാ വർഷവും നടക്കുന്നതാണെന്നായിരുന്നു പിരിച്ചുവിടൽ നടപടികളോടുള്ള കളക്ടറുടെ പ്രതികരണം.
ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ഗുണ്ടാ നിയമം നടപ്പാക്കിയതിനെ ന്യായീകരിച്ച് കളക്ടർ പറഞ്ഞു.
ബീച്ച് കൈയേറി നിർമിച്ച അനധികൃത ഷെഡുകളാണ് ഇപ്പോൾ പൊളിച്ച് നീക്കിയത്. ബോട്ടുകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഷെഡുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തതെന്ന് കളക്ടർ പറഞ്ഞു.
അത്യാസന്ന രോഗികളുടെ ചികിത്സാ രേഖകൾ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഡോക്ടർക്ക് തന്നെയാണ്.
ഡോക്ടർ തന്നെയാണ് രോഗിക്ക് എയർ ആംബുലൻസിന് വേണ്ടി അതോറിറ്റിയെ ബന്ധപ്പെടാൻ സാധിക്കുന്നത്. രോഗിയുടെ ബന്ധുക്കൾക്ക് ഇത് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും കളക്ടർ പറഞ്ഞു.
അത്യാസന്ന രോഗികളെ കൊച്ചിയിൽ എത്തിക്കാൻ എല്ലാ സംവിധാനവും നിലവിലുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഇപ്പോൾ ഒഴിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്.
ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയിൽ കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമായി എന്നു വേണം കരുതാൻ. മീനും മുട്ടയുമാണ് കുട്ടികൾക്ക് നല്ലത്. കവരത്തിയിലാണ് ആദ്യമായി ഇതിനെതിരെ പ്രതിഷേധം ഉണ്ടായത്. സമരക്കാർക്കെതിരെ വേണ്ട നടപടിയും സ്വീകരിച്ചിട്ടുണ്ട്.
മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും എന്നും കളക്ടർ ചൂണ്ടിക്കാട്ടി. കവരത്തിയില്‍ പുതിയ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് മദ്യം വില്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























