മോദിയുടെ ആക്ഷൻപ്ലാൻ... എതിർപ്പുകൾ അവഗണിച്ച് അത് നടപ്പാക്കി കേന്ദ്രവും... രണ്ടും കല്പിച്ച് ബിജെപി!

പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാം എന്ന് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയും വെച്ചിട്ടുണ്ട്.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്.
ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്.
1955ലെ പൗരത്വ നിയമത്തിൽ വ്യവസ്ഥയില്ലാത്തപ്പോൾ തന്നെ മതാടിസ്ഥാനത്തിൽ, 3 രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾക്കൊഴികെ പൗരത്വം നൽകാൻ സർക്കാർ നടപടിയെടുത്തിരുന്നു എന്ന വാദത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം. 2019ൽ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനു മുൻപേ ചട്ടങ്ങളിലൂടെ നയം നടപ്പാക്കി.
പൗരത്വം കേന്ദ്ര വിഷയമാണെങ്കിലും 1955 ലെ നിയമത്തിലെ 16–ാം വകുപ്പനുസരിച്ചു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പൗരത്വ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരം നൽകാം. അതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം.
അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വന്നിട്ടുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാർക്കു പൗരത്വം നൽകാൻ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 13 ജില്ലകളിൽ കലക്ടർമാർക്കും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകുന്നതാണു പുതിയ വിജ്ഞാപനം.
1955 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ, 2009 ലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. 2009 ലെ ചട്ടങ്ങളിൽ 3 രാജ്യങ്ങളും 6 മതങ്ങളും പരാമർശിച്ചിരുന്നില്ല. 2018 ൽ ഈ ചട്ടങ്ങൾ 2 തവണ ഭേദഗതി െചയ്തു.
2018 ഒക്ടോബർ 18ന് വിജ്ഞാപനം ചെയ്ത ഭേഭഗതിയിൽ, പൗരത്വ അപേക്ഷയിൽ ഏതു മതത്തിൽ നിന്നുള്ളയാൾ എന്ന ചോദ്യം ഉൾപ്പെടുത്തി. 2018 ഡിസംബർ മൂന്നിനു വിജ്ഞാപനം ചെയ്ത ഭേദഗതിയിൽ, 3 രാജ്യങ്ങളിൽനിന്നുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നോ എന്ന ചോദ്യം ഉൾപ്പെടുത്തി.
2016 ലും 2018 ലും ഇതേപോലെ ഏതാനും സംസ്ഥാനങ്ങളിലെ കലക്ടർമാർക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർക്കും അധികാരം നൽകിയിരുന്നു. 3 രാജ്യങ്ങളിൽനിന്നുള്ള 6 മതക്കാരുടെ അപേക്ഷ സംബന്ധിച്ചു മാത്രമായിരുന്നു അന്നത്തെയും തീരുമാനം.
2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണു (സിഎഎ) മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നവെന്ന പേരിൽ വിവാദമായത്. 3 രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31വരെ,
മതപീഡനം കാരണം ഇന്ത്യയിലേക്കു വന്നിട്ടുള്ള 6 മതങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് പൗരത്വം അനുവദിക്കുന്നതു സംബന്ധിച്ചാണ് ഈ ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. 11 വർഷമെങ്കിലുമായി ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികൾ എന്നതിലെ സമയപരിധി 5 വർഷമായി കുറച്ചു.
2019 ൽ പാസാക്കിയ ഭേദഗതികൾ കഴിഞ്ഞ വർഷം ജനുവരി 10ന് പ്രാബല്യത്തിൽ വന്നെങ്കിലും ഈ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. കോവിഡ് പ്രതിസന്ധിക്കുശേഷം ചട്ടങ്ങൾ സംബന്ധിച്ച നടപടികളെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ 1955 ലെ നിയമത്തിൽ വ്യവസ്ഥയില്ലായിരുന്നു, 2019 ഡിസംബറിൽ വ്യവസ്ഥകളുൾപ്പെടുത്തി. അതിനു മുൻപു തന്നെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി.
സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്.
നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക.
https://www.facebook.com/Malayalivartha

























