വാക്സിനെടുത്തില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കും; പുതിയ നടപടിയുമായി പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍! പുതിയ തീരുമാനത്തിൽ ആശങ്കയോടെ പ്രവിശ്യയിലെ പൊതുജനങ്ങള്‍

കോവിഡ് പ്രതിരോധത്തിനായി വാക്സിന്‍ സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍. വാക്സിന്‍ എടുക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം വളരെ കുറഞ്ഞതാണ് പുതിയ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യ കൂടിയാണ് ലാഹോര്‍ നഗരം ഉള്‍പ്പെടുന്ന പഞ്ചാബ്. നേരത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്പളം തടയാന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
തുടക്കത്തില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെങ്കിലും ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ ഇത് നടപ്പാക്കാന്‍ നിര്‍ബന്ധിതമായെന്നാണ് പഞ്ചാബ് പ്രാഥമിക ആരോഗ്യ വകുപ്പ് വക്താവ് അഹമ്മദ് റാസ പറഞ്ഞു. സ്റ്റേറ്റ് ടെലികോം ഏജന്‍സിയുമായി ചേര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാകിസ്താനില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളായി കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ മിക്ക ദിവസങ്ങളിലും രണ്ടു ലക്ഷത്തിലധികം ഡോസ് വാക്സിന്‍ ചെലവാകുന്നുണ്ട്. ഏകദേശം 1.5 കോടി വാക്സിനുകള്‍ രാജ്യത്ത് നല്‍കിക്കഴിഞ്ഞു. എന്നാല്‍ 22 കോടി ജനസംഖ്യയുള്ള പാക്കിസ്ഥാനിലെ ചെറിയൊരു ഭാഗം മാത്രമാണിത്. ചൈനയില്‍ നിന്നാണ് പാക്കിസ്ഥാനിലേക്ക് വാക്സിന്‍ എത്തുന്നത്.
എന്നാല്‍, തെറ്റിദ്ധാരണകളും വ്യാജ പ്രചാരണങ്ങളുമാണ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമെന്നാണ് വാദം. വാക്സിന്‍ കുത്തിവച്ചാല്‍ വന്ധ്യതയുണ്ടാകും, രണ്ടു വര്‍ഷത്തിനകം മരണപ്പെടുന്നതിന് കാരണമാകും എന്നിങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്.
വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങള്‍ക്കിടയില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍, ചെറിയ കാലയളവില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിൽ ഫലം ചെയ്യില്ല. കര്‍ശന നിയമ സംവിധാനങ്ങളിലൂടെ മാത്രമേ വാക്സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പാകിസ്ഥാന്‍ യങ് ഡോക്ടേഴ്സ് അസോസിയേഷന്‍ തലവന്‍ സല്‍മാന്‍ ഹസീബ് പറഞ്ഞു.
അതേസമയം പുതിയ തീരുമാനത്തോടെ ആശങ്കയിലാണ് പ്രവിശ്യയിലെ പൊതുജനങ്ങള്‍. തനിക്ക് വാക്സിന്‍ കുത്തിവയ്ക്കുന്നതിന് ഭയം ഉണ്ടെന്നും എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ആവില്ലെന്നുമാണ് ലാഹോറിലെ വീട്ടുജോലിക്കാരിയായ സൈമ ബീവി പറയുന്നത്.സര്‍ക്കാരിന്‍റെ തീരുമാനം സംശയകരമാണ് എന്നും ആരെയും വാക്സിന്‍ എടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും റാവല്‍പിണ്ടിയിലെ അദ്ധ്യാപകനായ ഫര്‍വ്വ ഹുസൈന്‍ പറയുന്നു.
ഇതിനിടെ 20 ശതമാനത്തിലധികം ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ച ജില്ലകളിലെ കച്ചവടക്കാര്‍ക്കും മറ്റും നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സിനിമ തീയേറ്ററുകളിലും, ഹാളുകളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കും. കൂടാതെ ഗ്രാമീണ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപം മൊബൈല്‍ വാക്സിന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.
പാക്കിസ്ഥാനില്‍ ഇതുവരെ 940,000ലധികം പേര്‍ക്ക് കോവിഡ് രോഗബാധ റിപോര്‍ട്ട് ചെയ്യുകയും 21,500 മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം കണക്കുകള്‍ ഇതിലും അധികമാവും. കൂടാതെ, കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 300,000 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ടില്ല എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























