കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമവിജ്ഞാപനം സെപ്റ്റംബറില്‍
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുര്‍ബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശവുമുണ്ട്.
മേഖലയില്‍ വാണിജ്യാവശ്യത്തിനുള്ള ഖനനങ്ങള്‍ക്കും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. അതേസമയം, പ്രദേശത്തു താമസിക്കുന്നവര്‍ക്ക് വ്യവസായങ്ങള്‍ നടത്തുന്നതിനോ വികസനപദ്ധതികള്‍ക്കോ യാതൊരു വിലക്കും ഉണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാവഡേക്കര്‍.
ഈ മാസം 31നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും അന്ത്യശാസനം നല്‍കി. കര്‍ണാടക, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്ത സ്ഥാനത്ത് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പാരിസ്ഥിതികമായ അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം വികസനം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് കേന്ദ്രനയം. അതുകൊണ്ടു തന്നെ സാധാരണ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാ സംസ്ഥാനങ്ങളും മറുപടി നല്‍കിയാലേ അന്തിമവിജ്ഞാപനം സാധ്യമാകൂ. അടുത്ത 15-20 ദിവസത്തിനുള്ളില്‍ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് അവസാനത്തോടെ അന്തിമതീരുമാനമെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിനു കേന്ദ്രസര്‍ക്കാര്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളിലും വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതിനാല്‍ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. പശ്ചിമഘട്ടത്തില്‍ കെട്ടിട നിര്‍മാണം, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള നിയന്ത്രണങ്ങളെയാണു കേരളമടക്കമുള്ളവര്‍ എതിര്‍ക്കുന്നത്.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 47 വില്ലേജുകളും ഇടുക്കി ജില്ലയിലാണ്. ഇതു സംബന്ധിച്ച് ഇടുക്കിയില്‍ വ്യാപകമായ ആശങ്കകള്‍ ഉയന്നപ്പോഴാണു കേന്ദ്ര സക്കാര്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി മലയോര ജനതയുടെ ആശങ്കയ്ക്കു പരിഹാരമില്ലാതെയാണ് പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിളിച്ചുചേര്‍ത്ത യോഗവും അവസാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha