റെക്കോർഡ് രോഗമുക്തി... രണ്ടാം തരംഗം വിട്ടകലുന്നു! രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്... ഇന്ന് ആശ്വാസദിനം....

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. രണ്ടാംതരംഗം പതുക്കെ കളമൊഴിയുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് കൂടിയ മരണനിരക്ക് തന്നെയാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് ഏപ്രിൽ 1-ന് ശേഷം 19% കൂടിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ രാജ്യം പിടയുുമ്പോൾ രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. എന്നാൽ, 24 മണിക്കൂറിനിടെ 2,726 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2 കോടി 95 ലക്ഷത്തോളം പേർക്കാണ് ഇതിനോടകം രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേരാണ് രോഗമുക്തി നേടിയതും. ഇതോടെ 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,77,031 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവർ. പുതുതായി 12,772 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു.
ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിൻ ഇന്ന് മുതൽ ദില്ലിയിൽ വിതരണം ചെയ്തു തുടങ്ങും. ദില്ലി ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് സ്പുട്നിക് വാക്സിൻ എത്തിയിട്ടുള്ളത്. നേരത്തേ ഹൈദരാബാദിലും വിശാഖപട്ടണത്തും സ്പുട്നിക് വാക്സിൻ എത്തിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക ലോക്ഡൗണുകളുണ്ട്. ഡൽഹി, ഹിമാചൽ, രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാരാന്ത്യ കർഫ്യൂ കർശനമാണ്. എല്ലായിടത്തും രാത്രി കർഫ്യൂ ഉണ്ട്. വിനോദോപാധികളും ജിമ്മുകളും മറ്റും മിക്കയിടത്തും അടഞ്ഞു തന്നെ. യാത്രാ നിയന്ത്രണങ്ങൾ ഒരിടത്തും കർശനമല്ല.
ഡൽഹി കഴിഞ്ഞയാഴ്ച തന്നെ ഇളവുകൾ നൽകിത്തുടങ്ങി. ഇന്നലെ മുതൽ കടകളെല്ലാം തുറന്നു. റസ്റ്ററന്റുകളിൽ 50% ഉപഭോക്താക്കളെ അനുവദിച്ചു. അടുത്തയാഴ്ച മുതൽ 50% സർക്കാർ ജീവനക്കാർ ഓഫിസിലെത്തണം. അസമിൽ 2 ഡോസ് വാക്സീൻ എടുത്ത സർക്കാർ ജീവനക്കാരോട് ഓഫിസിലെത്താൻ നിർദേശിച്ചിട്ടുണ്ട്. ഭാഗിക ലോക്ഡൗൺ തുടരും.
ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ 21 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽ 27 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. കർണാടകയും ലോക്ഡൗണിൽ രാവിലെ 6 മുതൽ 2 വരെ ഇളവുകൾ നൽകി.
യുപിയിൽ വാരാന്ത്യ ലോക്ഡൗണുണ്ട്. ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 1 വരെ നീട്ടി. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു.
https://www.facebook.com/Malayalivartha

























