എല്ലാം വിറ്റ് ഡാം പണിതു.. ബലി കൊടുത്തത് രണ്ട് ഗർഭിണികളെ! മുല്ലപ്പെരിയാർ ഡാമിന്റെ ആരുമറിയാത്ത കഥകൾ
മുല്ലപ്പെരിയാർ ...ഇപ്പോൾ കേരളം ഭീതിയോടെയും ആശങ്കയോടെയും നോക്കിക്കാണുന്ന ഡാമിന് പറയാൻ ഒരുപാട് കഥകളുണ്ട്..കേരളാ തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു.ഈ നദിയുടെ കുറുകെ കെട്ടിയ അണക്കെട്ടിൽ വെള്ളം മാത്രമല്ല, വിവാദവും ഒഴുകി.
അണക്കെട്ട് നിർമ്മാണ കാലം മുതൽ തന്നെ വിവാദങ്ങളുണ്ടായി എന്ന് വേണം ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാകുക. അണക്കെട്ട് നിർമ്മിക്കാൻ തയ്യാറാകുക, സർക്കാർ പിന്നെ പിൻവാങ്ങുക, പിന്നീട് വ്യക്തിപരമായി പണം സമ്പാദിച്ച് നിർമ്മാണം നടത്തുക എന്നിങ്ങനെയുള്ള ചരിത്രവും ഈ അണക്കെട്ടിനുള്ളിലുണ്ട്.
1860ലാണ് ജോൺ പെനിക്വിക്കെന്ന ബ്രിട്ടീഷ് എൻജിനീയർ ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയിൽ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്ന കാലത്താണ് പെരിയാറിൽ നിന്ന് അറബിക്കടലിലേക്ക് ഒഴുകി പോകുന്ന വെള്ളത്തെ തമിഴ്നാട്ടിലേക്ക് അണകെട്ടിക്കൊണ്ടുവരാനുള്ള ആശയത്തിന് പെനിക്വിക്ക് എന്ന എൻജിനിയർ തറക്കല്ലിട്ടത്.
അക്കാലത്ത് വൈഗയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച തമിഴ് ദേശത്തെ തേനി, മധുര, ദിണ്ഡിഗൽ, രാമനാഥപുരം, ശിവഗംഗ എന്നീ ദേശങ്ങളി കർഷകർക്ക് ജലമെത്തിക്കാനാകുമെന്നായിരുന്നു പെനിക്വിക്കിന്റെ കണക്കുകൂട്ടൽ .
1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദംകരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രംകൂടെ ആളുകൾ വയ്ക്കാറുണ്ട്.
ജോൺ പെനിക്യൂക്കും മേജർ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേർന്നു തയ്യാറാക്കിയത്.1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻതന്നെ നിർമ്മാണമാരംഭിക്കുകയുംചെയ്തു.
പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ താൻതന്നെ ഈ അണക്കെട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവൻ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു.[25] തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സർക്കാർ ഉറച്ചപിന്തുണനൽകി. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി.എൺപത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ ആകെച്ചെലവായി.
സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ചാണ് ബ്രിട്ടീഷ് എന്‍ജിനീയര്‍ അണക്കെട്ട് നിര്‍മിച്ചത്. ഇടുക്കി ജില്ലയിലെ കുമിളിയിൽ ഈ അണ ഉയർന്നതോടെ തേക്കടി തടാകവും രൂപം രൂപം കൊണ്ടു. ലോകത്ത് ഇന്നുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ളതാണിതെന്നും പറയപ്പെടുന്നു.
കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് അണകെട്ടിയത്. നിർമാണഘട്ടത്തിൽ രണ്ട് തവണ കെട്ട് ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറി. എന്നാൽ, താൻ തുടങ്ങിവച്ച് സ്വപ്നം കെട്ടി ഉയർത്താതിരിക്കാൻ പെന്നി ക്വിക്കിന് കവിഞ്ഞില്ല. സർക്കാർ പിന്മാറിയതോടെ ബ്രിട്ടനിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഇന്ത്യയിലെ ഈ അണക്കെട്ട് നിർമ്മിച്ചത്. സ്വന്തം ആസ്തിവിറ്റ പണം ഉപയോഗിച്ച് ആരെന്ന് പോലുമറിയാത്തവർക്കായി, സ്വന്തം നാട്ടുകാർ പോലുമല്ലാത്തവർക്കായി ഡാം നിർമ്മിച്ച പെനിക്വിക്ക് ഇന്നും ഈ അണക്കെട്ട് പോലെ തന്നെ വിസ്മയമായ ജീവിതമാണ്.
1886 ൽ തിരുവിതാംകൂർ രാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മയും ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഫോർ പെരിയാർ ഇറിഗേഷൻ വർക്കസുമായി ഉണ്ടാക്കിയ കരാർ പ്രകാരം 999 വർഷത്തെ പാട്ടത്തിനാണ് നൽകുമെന്നായിരുന്നു. എന്നാൽ 1947 ൽ ഇന്ത്യ സ്വതന്ത്രമാവുകയും 1956 നവംബറിൽ കേരളം രൂപീകൃതമാവുകയും തിരുവിതാംകൂർ രാജ്യം ഇല്ലാതാവുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണാധികാരികളും തിരുവിതാംകൂർ രാജ്യവും തമ്മിലുള്ള കരാർ അസാധുവായതായി കേരളം നിലപാട് സ്വീകരിച്ചു. 1970 ൽ അച്യതമേനോൻ മന്ത്രിസഭയുടെ കാലത്ത് കേരളവും തമിഴ് നാടും ഈ വിഷയത്തിൽ പുതിയ കരാറിൽ ഏർപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിന് 126 വയസ് തികഞ്ഞ ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും നിറയുന്നത്. 126 വര്‍ഷം പഴക്കമുള്ള ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാം കേരളത്തിനും തമിഴ്‌നാടിനുമിടയില്‍ പരിഹാരമില്ലാത്ത ഉഭയകക്ഷി പ്രശ്‌നമായി ഇപ്പോഴും നിലകൊള്ളുന്നു. മദ്ധ്യ കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഈ ഡാം ഡീക്കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടു സമര രംഗത്തുള്ള, അഡ്വ:റസ്സല്‍ ജോയ് നേതൃത്വം കൊടുക്കുന്ന സേവ് കേരള ബ്രിഗേഡ്.ഡാമില്‍ ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ' റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്ബാകെ എത്തിയതോടെ കേരളം ആശങ്കയിലാണ്.
കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്കും കൊണ്ടുവരാന്‍ ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ശുര്‍ക്ക മിശ്രിതം കൊണ്ട് പണിത അണക്കെട്ട് ഈ കാലാവധിയും പിന്നിട്ടിട്ടുണ്ട്.
യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ'ണ് 'പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിട്ട് ഹര്‍ജിയില്‍ പറയുന്നു. വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാർക്ക് മുല്ലപെരിയാർ നിർമ്മാണ കാലത്തെ കഥകളും –കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്മാരിൽ നിന്ന് പകർന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിർമ്മാണത്തിലിരിക്കെ രണ്ട് തവണ തകർന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗർഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാർ തമിഴ്‌നാടിന് പൊന്മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങൾക്കിത് ദൈവമാണ്, എന്നാൽ കാലഹരണപ്പെട്ട ഈ പുരാതന നിർമ്മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.
https://www.facebook.com/Malayalivartha