ആധാര്‍കാര്‍ഡ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍, തൊഴിലുറപ്പു പദ്ധതി അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും പെന്‍ഷന്‍ പദ്ധതികളിലും ആധാര്‍ കാര്‍ഡ് സ്വമേധയാ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

തൊഴിലുറപ്പു പദ്ധതി അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും പെന്‍ഷന്‍ പദ്ധതികളിലും ആധാര്‍ കാര്‍ഡ് സ്വമേധയാ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. പാചകവാതക, പൊതുവിതരണ സബ്‌സിഡികള്‍ക്കു മാത്രമായി ആധാര്‍ ഉപയോഗം പരിമിതിപ്പെടുത്തിയിട്ടുള്ള മുന്‍ ഉത്തരവ് പരിഷ്‌കരിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ കോടതി മുഖേനെയോ അല്ലാതെയോ ആധാര്‍ സംബന്ധിച്ച് അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേന്ദ്രസര്‍ക്കാരിനുള്ള ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
എല്‍.പി.ജി, പി.ഡി.എസ്. എന്നിവയ്‌ക്കൊപ്പം മറ്റ് നാലു കേന്ദ്രപദ്ധതികളില്‍ കൂടി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിച്ച സുപ്രീം കോടതി ഈ വിഷയത്തില്‍ 2013 സെപ്റ്റംബര്‍ 23 മുതല്‍ കോടതി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.പെന്‍ഷന്‍ പദ്ധതികള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രവിഡന്റ് ഫണ്ട് (പി.എഫ്), പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ സേവനങ്ങളിലേക്കു കൂടി ആധാര്‍ പദ്ധതി വ്യാപിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ആധാര്‍ സംബന്ധിച്ച ഓഗസ്റ്റ് പതിനൊന്നിന്റെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും,
ആര്‍.ബി.ഐ., സെബി, ഐ.ആര്‍.ഡി.എ, ട്രായ്, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിട്ടി, ഗുജറാത്ത്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നല്‍കിയ അപേക്ഷയില്‍ പരിഹാരമുണ്ടാക്കുന്നതിനുവേണ്ടി മാത്രമാണ് എം.വൈ. ഇക്ബാല്‍, സി. നാഗപ്പന്‍, അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍കൂടി ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യത മൗലികാവകാശമാണോ എന്നുതീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് വിപുലമായ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
ഗുണഭോക്താക്കള്‍ക്ക് ആധാര്‍ വേണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാമെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു സേവനവും നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരായ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയുടെയും നാഗരിക് ചേതന മഞ്ച് എന്ന സന്നദ്ധസംഘടനയുടെയും പ്രധാന വാദം. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, എം.എന്‍.ആര്‍.ഇ.ജി.എ, പെന്‍ഷന്‍ പദ്ധതികള്‍, പ്ര?വിഡന്റ് ഫണ്ട് എന്നിവയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ സോളി സൊറാബ്ജി, ഗോപാല്‍ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍ എന്നിവര്‍ ശക്തമായി എതിര്‍ത്തു. പദ്ധതി നടപ്പാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.)ക്ക് നിയമത്തിന്റെയോ ഏതെങ്കിലും നോട്ടിഫിക്കേഷന്റെയോ പിന്തുണയില്ലെന്നും ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേനെ ആണു നടത്തിയതെന്നും ശ്യാം ദിവാന്‍ വാദിച്ചു. ഓഗസ്റ്റ് പതിനൊന്നിന്റെ ഉത്തവ് പരിഷ്‌കരിക്കുന്നത് ഒന്നുകില്‍ ഉത്തരവ് പുറപ്പെടുവിച്ച അതേ മൂന്നംഗ ബെഞ്ചോ അല്ലെങ്കില്‍ അവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചോ ആയിരിക്കണമെന്ന് ദിവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഷ്‌കരണം തേടിയുള്ള ഹര്‍ജികള്‍ നിരസിച്ചതും വിപുലമായ ബെഞ്ച് പരിശോധിക്കും എന്നുപറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.പി.ജി., പി.ഡി.എസ്. സബ്‌സിഡികള്‍ക്ക് ഉപയോഗിക്കുന്ന ആധാര്‍ മറ്റു പദ്ധതികള്‍ക്ക് എങ്ങനെയാണ് അനുചിതമാകുന്നതെന്നും ഗുണഭോക്താക്കള്‍ ആധാര്‍ സ്വമേധയാ ഉപയോഗിക്കുന്നത് എങ്ങനെ തടയാനാകുമെന്നും രണ്ടുമണിക്കൂര്‍ നീണ്ട വാദത്തില്‍ കോടതി ആവര്‍ത്തിച്ചുചോദിച്ചു.
ആധാര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന 50 കോടി ജനങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കോടതിക്ക് ആവുമോ എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ചോദ്യം. എല്‍.പി.ജിയ്ക്കും പി.ഡി.എസിനും അനുവദിച്ചാല്‍ എന്തുകൊണ്ട് എം.എന്‍.ആര്‍.ഇ.ജി.എയ്ക്കും പ്രധാന്‍മന്ത്രി ധന്‍യോജനയ്ക്കും പറ്റില്ല എന്ന് എ.ജി. ചോദിച്ചു. എല്ലാ പദ്ധതികളിലേയ്ക്കും ആധാര്‍ വ്യാപിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. തുടര്‍ന്നാണ് എല്ലാ പദ്ധതികളിലേയ്ക്കും ആധാര്‍ സേവനം വ്യാപിപ്പിക്കാന്‍ നിലവില്‍ പറ്റില്ലെന്നും എല്‍.പി.ജി., പി.ഡി.എസ്. എന്നിവ കൂടാതെ മറ്റു നാലുസേവനങ്ങള്‍ക്കു കൂടി ആധാര്‍ ആകാമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























