ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി. ഹൈക്കോടതിയിലേയും സുപ്രീം കോടതി ജഡ്ജിമാരേയും ചീഫ് ജസ്റ്റിസുമാരേയും നിയമിക്കുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ കമ്മിഷന്‍ രൂപവത്കരിച്ചത്. രണ്ടുപതിറ്റാണ്ടിലേറെ പഴക്കമുള്ള, മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കൊളീജിയം സംവിധാനം തുടരണമെന്നതുള്‍പ്പെടെയുള്ള സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരമായി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷനെന്നും ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ബഞ്ച് വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച കോടതി, നിയമന കമ്മിഷന്‍ രൂപവത്കരിക്കാനായി കൊണ്ടുവന്ന 99 ാം ഭരണഘടനാ ഭേദഗതിയും റദ്ദാക്കി. കൊളീജിയം സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും അതില്‍ പരിഷ്‌കരണം വേണം. ഇതിനായി പ്രത്യേക സമിതി വേണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം മൂന്നിന് ജഡ്ജിമാരുടെ യോഗം ചേരും.
സുപ്രീംകോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍, ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ അഭിഭാഷക സംഘടനകളും എന്‍.ജി.ഒകളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ജുഡീഷ്യല്‍ കമ്മിഷനെതിരേ കോടതിമുമ്പാകെ എത്തിയത്. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷമായിരുന്നു സുപ്രധാന വിധി.
ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാപരമായ അധികാരങ്ങളെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം കമ്മിഷന്‍ രൂപവത്കരണത്തിനെതിരേയുള്ള പരാതികള്‍ വിപുലമായ ബെഞ്ചിനു വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഭരണഘടനാ ബെഞ്ചിലെ ജെ.എസ്. ഖേഹര്‍, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് കമ്മിഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ബെഞ്ചിലെ മറ്റൊരംഗം ജെ. ചെലമേശ്വര്‍ അതിനു വിരുദ്ധമായാണ് വിധിയെഴുതിയത്. മികച്ച ജഡ്ജി ആരെന്ന് തീരുമാനിക്കാന്‍ ജഡ്ജിമാര്‍ക്കു മാത്രമേ കഴിയൂ എന്നത് അന്ധവിശ്വാസമാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു.
കൊളീജിയത്തിനു സുതാര്യതയില്ലെന്ന വിമര്‍ശനം അഭിഭാഷകര്‍ക്കിടയില്‍ നേരത്തേ ഉടലെടുത്തിരുന്നു. എന്നാല്‍ ജഡ്ജിമാരെ നിയമിക്കുന്ന സമിതിയില്‍ നിയമക്രമങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാര്‍ക്കു പ്രാമുഖ്യം ലഭിക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന നിലപാടായിരുന്നു അഭിഭാഷകര്‍ സ്വീകരിച്ചത്. കമ്മിഷന്‍ രൂപവത്കരിച്ചു ദിവസങ്ങള്‍ക്കകം പരസ്യ എതിര്‍പ്പുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നിരുന്നു. കമ്മിഷന്റെ നിയമസാധുത സംബന്ധിച്ച് തീരുമാനമായ ശേഷമേ അതുമായി സഹകരിക്കൂവെന്നും അറിയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.
ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയുടെ മേല്‍ക്കൈ അംഗീകരിക്കാന്‍ കഴിയില്ലെന്നും നിയമനത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നുമുള്ള നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായാണ് ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനു നിയമമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി ഭരണഘടനയുടെ 124 ാം വകുപ്പ് ഭേദഗതി ചെയ്ത് കഴിഞ്ഞ ഏപ്രിലില്‍ കമ്മിഷന്‍ രൂപവത്കരിച്ചത്. രണ്ടുമുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന രണ്ടു പ്രമുഖ വ്യക്തികളും അടങ്ങുന്ന അഞ്ചംഗ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha

























