ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന; ഭാര്യയെ അടക്കം എസ് ഐ എന്ന് പറഞ്ഞു പറ്റിച്ചു; തട്ടിപ്പിന് ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും
കോയമ്പത്തൂരിൽ പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷംധരിച്ച് വാഹനപരിശോധനയും പണം കൈപ്പറ്റാൻ ശ്രമവും നടത്തിയതിന് ഒരാൾ പിടിയിൽ. വിരുദ്‌നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്. മുഖ്യമന്ത്രി പോകുന്ന പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ യാത്രക്കാരനാണ് സുഹൃത്തായ എസ്.ഐ.ക്ക് ഇയാളെക്കുറിച്ച് വിവരംനല്‍കിയത്.
ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയില്‍ ഇയാള്‍ പോലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച് വാഹനപരിശോധന നടത്തുമ്പോളാണ് പിടിയിലായത്. കരുമത്തംപട്ടി സ്വദേശി ശശികുമാര്‍ ശനിയാഴ്ച വൈകീട്ട് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ സെല്‍വം പോലീസ് വേഷത്തില്‍ തടഞ്ഞുനിര്‍ത്തി. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ശശികുമാര്‍ സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. പിന്നീട് രണ്ടു പോലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്.
ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂര്‍ തെക്കല്ലൂര്‍ ഭാഗത്ത് സ്പിന്നിങ് മില്ലിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചത്. പോലീസില്‍ ജോലിയാണെന്നറിയിച്ചാണ് ഇയാള്‍ വിവാഹിതനായത്. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പോലീസാണെന്ന് തന്നെയാണ് പറഞ്ഞത്.വീട്ടില്‍നിന്നും ജോലിക്ക് പോകുമ്പോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷംമാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളില്‍ റോഡരികില്‍ വാഹനപരിശോധന നടത്തിയാണ് പണം തട്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയില്‍ ഇയാള്‍ പോലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച് വാഹനപരിശോധന നടത്തിയെന്നത് പോലീസിന്റെ ഗുരുതര കൃത്യവിലോപമായാണ് കണക്കാക്കുന്നത്. കരുമത്തംപട്ടി സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha