ഗ്രൂപ്പ് പോരും തമ്മിലടിയും ഒരു വശത്ത്, അധികാരമില്ലാതെ നേതാക്കള്‍ തെക്ക് വടക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഏഴ് കൊല്ലം, അങ്ങനെ ഏതാണ്ട് അന്യാധീനപ്പെടുമെന്ന് കരുതിയിരുന്ന കെ.പി.സി.സി തറവാടിന്റെ ഐശ്വര്യം പിണറായി വിജയനായി...

ഗ്രൂപ്പ് പോരും തമ്മിലടിയും ഒരു വശത്ത്, അധികാരമില്ലാതെ നേതാക്കള്‍ തെക്ക് വടക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഏഴ് കൊല്ലം, അങ്ങനെ ഏതാണ്ട് അന്യാധീനപ്പെടുമെന്ന് കരുതിയിരുന്ന കെ.പി.സി.സി തറവാടിന്റെ ഐശ്വര്യം പിണറായി വിജയനായി. രക്ഷകനായി ഗോവിന്ദന്‍ മാഷുമെത്തി. അതോടെ കാര്‍ന്നോമ്മാര് ഉദ്ദേശിച്ചതിനേക്കാ വേഗത്തില്‍ കാര്യങ്ങള്‍ കരയ്ക്കടുക്കുമെന്നാണ് തോന്നുന്നത്. അതിനുള്ള എല്ലാ വഴികളും വിജയേട്ടനും മാഷും ഒരുക്കിത്തരുന്നുണ്ട്. കൂട്ടിന് ആര്‍ഷോ മോനും വിദ്യമോളും കൂടിയാകുമ്പോ പൊടിപൂരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ പോലും രണ്ട് വഴിക്കായിരുന്നു കോണ്‍ഗ്രസ്സ്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അത്ര സജീവനല്ലായിരുന്നെങ്കിലും സൂപ്പര്‍ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല കുതിക്കുകയായിരുന്നു. എ.ഐ ക്യാമറാ വിവാദം തുടക്കം മുതല്‍ സജീവചര്‍ച്ചയാക്കിയതും നിയമസഭയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ വ്യാജ കേസ് എടുത്തതിനെതിരെ പരാതി നല്‍കിയും ചെന്നിത്തല സ്റ്റാറായി. സതീശനാണെങ്കില്‍ കടുത്ത അസൂയയും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പഴയപോലെ ഗര്‍ജ്ജിക്കുന്നില്ലെങ്കിലും ഒരുവിധം തട്ടിയും മുട്ടിയുമാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. ബ്‌ളോക്ക് തലത്തിലുള്ള പുന:സംഘടന നടക്കുന്നതിനിടെ സതീശനും സുധാകരനുമെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്നും ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുമെന്നും വ്യക്തമാക്കി. അതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, നിഷ്പക്ഷരായ ജനങ്ങളും നിരാശരായി. കര്‍ണാടകയിലേത് പോലെ കോണ്‍ഗ്രസ് കേരളത്തിലും മടങ്ങിവരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷെ, എ.ഐ ക്യാമറാ വിവാദം സതീശനും രമേശ് ചെന്നിത്തലയും വാശിയോടെ മുന്നോട്ട് കൊണ്ടുപോയത് സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയായി. പ്രതിപക്ഷം പതിയെ കളത്തിലിറങ്ങുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ക്യാമറാ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന മാധ്യമവിമര്‍ശനവും ഉയര്‍ന്നുവന്നു. അതിനിടെ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ മറവില്‍ വ്യാപകപിരിവ് നടക്കുന്നെന്ന വാര്‍ത്തകളും പുറത്തായി. നാറിയോടെ ചുമന്നാ, ചുമന്നോനും നാറുമെന്ന അവസ്ഥ.
ഇതിനെയൊക്കെ ന്യായീകരിക്കാന്‍ പറ്റുന്ന ക്യാപ്‌സ്യൂളുകളുമായി പഴയപോലെ നേതാക്കളാരും ചാനലുകളുടെ തിണ്ണനിരങ്ങാനും തയ്യാറായില്ല. മന്ത്രിമാരാണെങ്കില്‍ ഇതേക്കുറിച്ചൊന്നും ഒന്നും പ്രതികരിച്ചില്ല. അതോടെ മരുമോന്‍ മന്ത്രി അമ്മായ്യപ്പനെ താങ്ങാനും തള്ളാനും ഇറങ്ങി. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകുന്നില്ലെന്നും പലരും ഇമേജിന്റെ തടവറയിലാണെന്നും മന്ത്രി റിയാസ് തുറന്നടിച്ചു. അങ്ങനെ എല്ലാം കൊണ്ടും മുഖ്യമന്ത്രിക്ക് വേണ്ടത്ര പിന്തുണയില്ലെന്ന കാര്യം വ്യക്തമായി. ഇടുക്കിഡാം തുറന്ന് വിട്ടത് പോലെയാണ് ജനപിന്തുണ ഒലിച്ചുപോയത്. എല്ലാം തിരിച്ച് പിടിക്കാന്‍ ഒറ്റവഴിയേ മുന്നിലുണ്ടായിരുന്നുള്ളൂ. ആ വഴിയങ്ങോട്ട് വെട്ടിത്തെളിച്ചു. വി.ഡി സതീശനെതിരായ പ്രളയഫണ്ട് തട്ടിപ്പ് കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ.സുധാകരന് പങ്കുണ്ടെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തീരുമാനിച്ചു. എന്നിട്ട് അമേരിക്കയ്ക്ക് പറന്നു.
സതീശനും സുധാകരനും കേസിന് പുല്ലുവില കല്‍പ്പിച്ചില്ല. ഞാന്‍ പേടിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണേ... എന്നാണ് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രൈംബ്രാഞ്ച് വിളിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുധാകരനും വ്യക്തമാക്കി. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, എ.ഐ ക്യാമറ, കെ.ഫോണ്‍ തുടങ്ങിയ അഴിമതികള്‍ അന്വേഷിച്ച് ചെന്നാല്‍ എത്തിനില്‍ക്കുക മുഖ്യമന്ത്രിയുടെ ഓഫീസിലായിരിക്കുമെന്ന് സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ കോഴയിടപാടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലിലാണ്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ മരുന്ന് വാങ്ങിയതില്‍ ക്രമക്കേടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് അതില്‍ പങ്കുണ്ടെന്നതിന്റെ തെളിവും പ്രതിപക്ഷം പുറത്തുവിട്ടിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. സുധാകരനും സതീശനും എതിരെ സര്‍ക്കാരും സി.പി.എമ്മും തിരിഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ശക്തമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതികള്‍ക്കെതിരെ സമരം ശക്തമാക്കാനും തീരുമാനിച്ചു. പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ അകപ്പെടുത്തി വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ ശൈലിയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ചിട്ട് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനും ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ തീരുമാനിച്ചു. ചുരുക്കം പറഞ്ഞാല്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തുമായി നാല് വഴിക്ക് നടന്നിരുന്ന കോണ്‍ഗ്രസുകാരെ പിണറായി ഒന്നിപ്പിച്ചു. അത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരായ കള്ളക്കേസിന്റെ പേരിലായാലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരിലായാലും. കളമറിയാതെ കളിച്ച് പിണറായി എല്ലാം കുളമാക്കി. ആ കുളത്തിലെ ചെളിവാരി പാര്‍ട്ടിക്ക് മേലെറിയാന്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി എന്നതാണ് അടുത്ത തോല്‍വി. സര്‍ക്കാര്‍ വിരുദ്ധ- എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കൈകാര്യം ചെയ്യുമെന്നും വേണ്ടിവന്നാല്‍ ഇനിയും കേസെടുക്കുമെന്നും തള്ളിയിട്ട് അടുത്ത ദിവസം മാഷ് മലക്കംമറിഞ്ഞു. പക്ഷെ, വീഡിയോ കള്ളംപറയില്ലല്ലോ. അത് വൈറലായി. ഇജ്ജാതി വെറുപ്പിക്കല്‍ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല. അങ്ങനെ വിജയേട്ടനും മാഷും കൂടി വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം ജനങ്ങളെ കൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചേ അടങ്ങൂന്ന ലെവലിലെത്തുമെന്നാ തോന്നുന്നേ... അമ്മാതിരി പണിയാണ് പണിയണത്.https://www.facebook.com/Malayalivartha
























