മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത മോദി ഭിന്നിപ്പിച്ച് വിജയം നേടാൻ ശ്രമിക്കുന്നു: ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കും: രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ നീക്കം; പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ല! ജനം പാഠം പഠിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ

ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭിന്നിപ്പിച്ച് വിജയം നേടാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക സിവിൽ കോഡിൽ പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്നായിരുന്നു ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്റെ പ്രസ്താവന. 'ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താന്‍ അനുവദിക്കണം.
ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന് പറയുന്നത്. പ്രധാനമന്ത്രി ആദ്യം ഉത്തരം പറയേണ്ടത് രാജ്യത്തെ പട്ടിണിയെ കുറിച്ചും തൊഴിലില്ലായ്മ സംബന്ധിച്ചുമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ ബി.ജെ.പി. ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പാര്‍ട്ടികളുടെ പ്രതികരണം. ഏക സിവില്‍ കോഡിന്റെ ആവശ്യകത സംബന്ധിച്ച് മധ്യപ്രദേശിൽ ബി.ജെ.പി. പ്രവർത്തകരുടെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മുസ്ലീം സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത് രാഷ്ട്രീയപ്പോരിനൊപ്പം നിയമയുദ്ധത്തിന് കൂടി വഴിതുറന്നു.
രാഷ്ട്രീയമായും നിയമപരമായും നേരിടാൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയകാര്യ സമിതി പാണക്കാട് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. എന്നാൽ, ബി.ജെ.പിയോട് കടുത്ത ശത്രുത പുലർത്തുന്ന ആം ആദ്മി പാർട്ടി ഇതിനെ തത്വത്തിൽ ന്യായീകരിച്ചത് പ്രതിപക്ഷ കക്ഷികളിൽ അമ്പരപ്പുളവാക്കി. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഇക്കാര്യം പറയുന്നുണ്ടെന്നാണ് അരവിന്ദ് കേജ് രിവാൾ വ്യക്തമാക്കിയത്.
കോൺഗ്രസ് തന്ത്രപരമായ നിലപാടിലാണ്. ഉടൻ വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത രീതിയിലാകും പാർട്ടിനീക്കം. പരസ്യമായി എതിർക്കാത്തതിൽ ലീഗിന് അമർഷമുണ്ട്. ശക്തമായി എതിർക്കുമെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രധാനമന്ത്രിയുടെ നീക്കം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ന്യൂനപക്ഷം അടക്കം മറ്റു മതവിഭാഗങ്ങളെയും ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സൈഫുള്ള റഹ്മാനിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന മുസ്ളീം വ്യക്തി നിയമ ബോർഡ് എതിർപ്പ് വ്യക്തമാക്കി ദേശീയ നിയമ ബോർഡിന് സമർപ്പിക്കാനുള്ള കരട് റിപ്പോർട്ടിന് രൂപം നൽകി. ഏകസിവിൽ കോഡ് വന്നാൽ സംഭവിക്കുന്നത് ഇതാണ്... വിവാഹം, വിവാഹമോചനം, പിന്തുടർച്ചാ അവകാശം, ദത്തെടുക്കൽ വിഷയങ്ങളിൽ ബാധകമാവുന്നത് രാജ്യത്തെ പൊതുനിയമമാവും, വിവാഹ രജിസ്ട്രേഷൻ മുതലുള്ള കാര്യങ്ങളാണ് പരിധിയിൽ വരുന്നത്.
വിവാഹ ചടങ്ങുകളിലെയോ ആരാധനാലയങ്ങളിലെ ആചാരങ്ങൾക്കോ ബാധകമാവില്ല. 8.5 ലക്ഷം അഭിപ്രായങ്ങളാണ് നിയമ കമ്മിഷന് കിട്ടിയത്. പൊതുജനാഭിപ്രായം തേടി ജൂൺ14ന് വിജ്ഞാപനം ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 14 വരെ ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാവും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുന്നത്.
https://www.facebook.com/Malayalivartha


























