ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേർക്ക് കൂടി..പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം

ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതരത്ന പ്രഖ്യാപിച്ചത് .മൂന്നുപേർക്കും മരണാനന്തരമാണ് ആദരം.
പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് എന്നിവർ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും ഭാരത് രത്ന നല്‍കുന്നതില്‍ വലിയ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട്. ബാബരി മസ്ജിദ് തകർത്ത ഭൂമിയില്‍ നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു രഥയാത്രയുടെ അമരക്കാരനായ എല്‍കെ അദ്വാനിക്ക് ഭാരത് രത്ന പ്രഖ്യാപിക്കുന്നത്.
ഇതിന് പിന്നാലെയാണ് ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്ന, കോണ്‍ഗ്രസ് നേതാവ് കൂടിയായ നരസിംഹ റാവുവിനും ഭാരത രത്ന നല്‍കി ആദരിക്കുന്നത്. ബാബരി മസ്ജിദ് തകർക്കാൻ നരസിംഹ റാവു മൗനാനുവാദം നൽകിയെന്നും കർസേവകരെ തടയാൻ ഇടപെട്ടില്ലെന്നുമുള്ള ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. അയോധ്യ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി 1990 ല്‍ ഗുജറാത്തിലെ സോമാനഥ ക്ഷേത്രം മുതല്‍ അഡ്വാനി നടത്തിയ രഥയാത്രയാണ് ബിജെപിക്ക് രാജ്യത്ത് അടിത്തറയിട്ടത്. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പേയാണ് അദ്വാനിയെ തേടി ഭാരത് രത്ന എത്തിയത് . ഇപ്പോൾ നരസിംഹ റാവുവിനും ഭാരത് രത്ന കിട്ടി
കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. ചരണ്‍ സിങ്ങിന്റെ മകന്‍ അജിത് സിങ് സ്ഥാപിച്ച രാഷ്ട്രീയ ലോക്ദലിന് , നിലവില്‍ കൊച്ചുമകന്‍ ജയന്ത് ചൗധരിയാണ് നേതൃത്വം നല്‍കുന്നത് . ചരണ്‍ സിങ്ങിന് ബഹുമതി നല്‍കിയ പ്രഖ്യാപനം ഹൃദയം കവര്‍ന്നുവെന്ന് പ്രതികരിച്ച് ജയന്ത് ചൗധരി രംഗത്തെത്തിയതോടെ ഭാരതരത്‌ന തുറന്നിടുന്ന രാഷ്ട്രീയ സാധ്യതകളും ചർച്ചയാകുന്നു . ഇപ്പോള്‍ യു.പിയില്‍നിന്ന് എസ്.പിയുടെ ക്വോട്ടയിലുള്ള രാജ്യസഭാംഗമാണ് ജയന്ത് ചൗധരി
ജയന്ത് ചൗധരിയുമായി ബിജെപി ചർച്ച നടത്തിയപ്പോൾ തന്നെ ഭാരത രത്‌ന പ്രഖ്യാപിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു എന്നാണു അറിയുന്നത് . ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ തീരുമാനം ഉണ്ടായിട്ടുള്ളതും . വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയന്ത് ചൗധരിയുടെ പാര്‍ട്ടിയുമായി ബി.ജെ.പിയുടെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമായ ആര്‍.എല്‍.ഡിക്ക് ഉത്തര്‍പ്രദേശില്‍ രണ്ടു ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റുമാണ് ധാരണപ്രകാരം വാഗ്ദാനം ചെയ്തിരിക്കുന്നത്. ബി ജെ പിക്ക് കഴിഞ്ഞ തവണ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയ പടിഞ്ഞാറൻ യു പിയിലെ ചില മേഖലകളിൽ ആർ എൽ ഡിക്ക് സ്വാധീനമുണ്ട്. ജാട്ട് സമുദായത്തിന്റെ പിന്തുണയോടെ മേഖലയിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. അതിനു ആക്കം കൂട്ടുന്നത് തന്നെയാണ് ചൗധരി ചരൺ സിംഗിന്റെ ഭാരത രത്ന
പ്രധാനമന്ത്രി എക്‌സിലൂടെയാണ് ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്കും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു., ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും ആയ കർപൂരി ഠാക്കുറിനും ഈ വർഷം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യ പ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നിതീഷ് എന്‍.ഡി.എയിലെത്തിയത്. കര്‍പ്പൂരി ഠാക്കൂറിന്റെ ഏകമകന്‍ രാംനാഥ് ഠാക്കൂര്‍ ജെ.ഡി.യുവിന്റെ ഏക രാജ്യസഭാംഗമാണെന്നതും ശ്രദ്ധേയമാണ്. ജാതിസെന്‍സസ് ആവശ്യം കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഉയര്‍ത്തിക്കൊണ്ടുവരവെ അതിനെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ മികച്ച നീക്കം കൂടിയായിരുന്നു കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകിയ നടപടി.
കേരളമണ്ണിൽ നിന്നും കുതിച്ചുയർന്ന പൊൻസൂര്യൻ , ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞൻ എന്നിങ്ങനെ എംഎസ‍് സ്വാമിനാഥന് വിശേഷണങ്ങൾ ഒരുപാടാണ് . വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എംസ് സ്വാമിനാഥന് ഭാരത് രത്ന നല്‍കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയിരുന്നു.1986 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോക സയന്‍സ് പുരസ്‌കാരം, 1987ല്‍ കാര്‍ഷികരംഗത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഫുഡ് പ്രൈസ് എന്നിവയും കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് എംഎസ് സ്വാമിനാഥന്‍. പത്മശ്രീ (1967), മഗ്സാസെ അവാർഡ് (1971), പത്മഭൂഷണ്‍ (1972), പത്മവിഭൂഷണ്‍ (1989) തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.
https://www.facebook.com/Malayalivartha




















