എട്ട് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വക സർപ്രൈസ്...‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്'... തുടർന്ന് മോദി അവർക്കൊപ്പം ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക്...

എട്ട് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വക സർപ്രൈസ്. തന്റെ വസതിയിൽ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ മെഹ്‌തയുടെ ഫോൺ വരുന്നത്. ഡൽഹിയിലുണ്ടോ, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തണം. കാര്യമെന്തറിയാതെ പ്രേമചന്ദ്രൻ ഉടൻ തിരിച്ചു.പുതിയ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കേന്ദ്രമന്ത്രി എൽ.മുരുകനും,വിവിധ പാർട്ടികളിലെ മറ്റ് ആറ് എംപിമാരുമുണ്ട്. അൽപ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി കാബിനിൽ നിന്ന് പുറത്തു വന്ന് പറഞ്ഞു: ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്'. തുടർന്ന് മോദി അവർക്കൊപ്പം ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക്. അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്‌ഭുതത്തോടെ നോക്കി.
'ഞാൻ ആദ്യമായാണ് ഈ കാന്റീനിൽ വരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.'', അദ്ദേഹം പറഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകൾ. അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും വിവരിച്ചു. രാവിലെയും ഉച്ചയ്‌ക്കും ലളിത ഭക്ഷണം. സൂര്യാസ്‌തമയം കഴിഞ്ഞ് ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറിൽ കൂടുതൽ ഉറങ്ങില്ല. രാവിലെ കൃത്യമായി യോഗ. വിമാനത്തിലായാലും ഒഴിവാക്കില്ല.2015ൽ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതും നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും ,ഭൂകമ്പം തകർത്ത കച്ച് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാൻ യാത്രയുമെല്ലാം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി 45 മിനിറ്റോളം എം പിമാർക്കൊപ്പം ചെലവഴിച്ചു
സാധാരണക്കാരനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറിയതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിവിധ പാർട്ടികളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പാർലമെന്റിലെ സഹപ്രവർത്തകർക്കൊപ്പം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചെന്ന് മോദി പിന്നീട് എക്സിൽ കുറിച്ചു.തന്റെ ഇഷ്ടവിഭവമായ കിച്ടിയെപ്പറ്റി വാചാലനാകവേ മോദി പറഞ്ഞു, ഞാനെപ്പോഴും പി.എം മോഡിലല്ല, എനിക്കും നല്ല ഭക്ഷണമാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ തിരക്കുകളെപ്പറ്റിയും വിദേശയാത്രകളെപ്പറ്റിയും ഗുജറാത്തിനെപ്പറ്റിയുമെല്ലാം എംപിമാര്‍ മോദിയോട് ചോദിച്ചറിഞ്ഞു. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നവാസ് ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്ക് നടത്തിയ അപ്രതീക്ഷിത യാത്രയെപ്പറ്റി പ്രധാനമന്ത്രിയും വിവരിച്ചു. ഞങ്ങള്‍ അദ്ദേഹത്തോട് ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു, ഞങ്ങളാണ് ആ സമയത്തെ അജണ്ട സെറ്റ് ചെയ്തത്, പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചഭക്ഷണത്തെപ്പറ്റി ഒരു പ്രതിപക്ഷ എംപി പ്രതികരിച്ചതിങ്ങനെ.
എന്‍.കെ പ്രേമചന്ദ്രന് പുറമേ, ടിഡിപി എംപി രാം മോഹന്‍ നായിഡു,ബിഎസ്പിയുടെ റിതേഷ് പാണ്ഡേ, ബിജെഡിയുടെ സസ്മിത് പാത്ര എന്നിവരും ബിജെപി എംപിമാരായ ഹീന ഗാവിത്, ഫാങ്നോന്‍ കൊന്‍യാക്, ജംയാങ് സെരിങ് നാംഗ്യാല്‍, കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചത്.
https://www.facebook.com/Malayalivartha

























