ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയ, കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്...

ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയ, കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി, തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെയാണ് തമിഴ്നാട് വനം വകുപ്പ് രംഗത്ത് എത്തിയത്. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പനുള്ളതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്.
മനുഷ്യ വാസ സ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 3 കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടു. അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്പർ കോതയാർ വന മേഖലയിൽ തുറന്നു വിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് വനംവകുപ്പിന് താത്പര്യമില്ല. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്.
തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമായിരുന്നു തുറന്നുവിട്ടത്.
https://www.facebook.com/Malayalivartha





















