ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴിച്ചുവിട്ടു
ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു. ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴിച്ചുവിട്ടതായി പുള്ളിക്ക് തന്നെ ബോധ്യമായി. അതോടെയാണ് അവരുടെ സ്ഥിരം കാര്‍ഡായ വര്‍ഗീയത കളത്തിലിറക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്ര താക്കീത് കൊടുത്താലും ഈ കാര്‍ഡ് അവര്‍ ഇറക്കിക്കൊണ്ടേയിരിക്കും.
കാരണം മറ്റൊന്നും ഇനി ഏശില്ല. വികസനം ഉള്‍പ്പെടെ പറഞ്ഞതെല്ലാം നനഞ്ഞ പടക്കം പോലെ ശൂ... ആയി പോകുന്ന കാഴ്ചയാണ് രണ്ടാംഘട്ട പോളിംഗ് കഴിഞ്ഞതോടെ കാണുന്നത്. രണ്ട് ഘട്ടത്തിലും പോളിംഗ് ശതമാനം കുറവ്. അതായത് മോദി തരംഗമില്ലെന്ന് വ്യക്തം. 2014ല്‍ മോദി അച്ഛേ ദിന്‍, 2019ല്‍ ദേശ് കി സുരക്ഷാ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി അധികാരമേറ്റ മോദി ഇത്തവണ ഗ്യാരണ്ടിയുമായാണ് എത്തിയത്. എന്നാല്‍ ഓരോ ഘട്ട പോളിംഗ് കഴിയുന്തോറും മുദ്രാവാക്യങ്ങള്‍ മാറുന്നതാണ് കാണുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രസംഗം വളച്ചൊടിച്ച് രാജസ്ഥാനില്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ, മോദിഭക്തന്മാരില്‍ പ്രധാനിയും ആജ് തക് ചാനലിലെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ സുധീര്‍ ചൗധരി ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ഷോയിലൂടെ നിലംപരിശാക്കി കളഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗവും അതിന്റെ പ്രസ് റിലീസിലെ വാചകങ്ങളും പരിപാടിയില്‍ തുറന്നു കാട്ടി. ടൈംസ് നൗവും അന്ധമായ ബി.ജെ.പി നിലപാടില്‍ നിന്ന് അകന്നു. ദേശീയ മാധ്യമങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതല്ല. വോട്ടിംഗ് പാറ്റേണ്‍ കൃത്യമായി വിലയിരുത്തിയ ശേഷമുള്ള അവലോകനങ്ങളാണ് ഇവര്‍ നടത്തിയത്.
രാമനാണ് എല്ലാം എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. മോദി ഉള്‍പ്പെടെ 100 ബി.ജെ.പി നേതാക്കളുടെ അടുത്ത ദിവസങ്ങളിലെ സംഗങ്ങളിലൊന്നും ശ്രീരാമനോ, അയോധ്യയിലെ ക്ഷേത്രമോ, സി.എ.എയോ, ഗ്യാരണ്ടിയോ ഇല്ല. എല്ലായിടത്തും മുസ്ലിം വിദ്വേഷവും പ്രതിപക്ഷ വിമര്‍ശനവും മാത്രം. രണ്ടാംഘട്ട പോളിംഗിന് ശേഷം മോദിയുടെ പ്രസംഗങ്ങളില്‍ പരാജയ ഭീതി വളരെ വ്യക്തമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം അധികാരത്തിലേറിയാല്‍ ഓരോ കൊല്ലവും ഓരോ പ്രധാനമന്ത്രിയായിരിക്കും എന്നദ്ദേഹം പറഞ്ഞത്. അതിനര്‍ത്ഥം ഇന്ത്യാ മുന്നണി അധികാരത്തിലേറാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യം വന്നിട്ടുണ്ടന്നല്ലേ... ഇതിന് മുമ്പുള്ള പ്രസംഗങ്ങളിലൊന്നും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ചാണ് മോദി ഇപ്പോള്‍ പ്രസംഗിക്കുന്നത്.
അതായത് കോണ്‍ഗ്രസ് സൃഷ്ടിച്ച നരേറ്റീവിന് പിന്നാലെ നരേന്ദ്രമോദി പോകുന്നു. രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും ഭൂരിപക്ഷം വരുന്ന പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണ മാര്‍ജിന്‍ ഉയര്‍ത്തുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. അതിന് വ്യക്തമായ കാരണമുണ്ട്. കേന്ദ്ര സെക്രട്ടറിമാരില്‍ 90 ശതമാനവും സവര്‍ണരാണെന്ന് മോദി സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച റിപ്പോര്‍ട്ട് പറയുന്നു. അത് പൊളിച്ചെഴുതുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അത് വിജയിക്കുന്നു എന്ന് മനസ്സിലായപ്പോഴാണ് മുസ്ലിം വിദ്വേഷവും അംബേദ്കര്‍ സ്‌നേഹവും മോദിയും ബി.ജെ.പിയും എടുത്തണിയുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണം മുസ്ലിംങള്‍ക്ക് വീതിച്ചുകൊടുക്കുമെന്ന നുണ പടച്ചുവിടുന്നത് ഭീതിയില്‍ നിന്നാണ്. 2019ല്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരിലാണ് മോദി വോട്ട് തേടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തിട്ട് ഒരു ചുക്കും സംഭവിച്ചില്ല. സംഭവത്തില്‍ മോദിക്കെതിരെ നിലപാട് എടുത്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗം അശോക് ലാവാസ 2020ല്‍ രാജിവെച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയതിന് പിന്നാലെയായിരുന്നു ഇത്. അടുത്ത കമ്മിഷന്‍ ആകേണ്ടത് അശോക് ലാവാസയായിരുന്നു. അദ്ദേഹമിപ്പോള്‍ വിദേശത്താണ്. മോദി ഭരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെ നിരാശരാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ജന്‍ ഇസഡ് അഥവാ 1995നും 2010നും ഇടയില്‍ ജനിച്ചവരുടെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. പുതിയ വോട്ടമാരെ കുറിച്ചോ, അവരുടെ പ്രശ്‌നങ്ങളെ കുറിച്ചോ മോദിയോ ബി.ജെ.പിയോ എപ്പോഴെങ്കിലും സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ല. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളിലോ, ടി.വി ചാനലുകളിലെ അമിത ഹൈപ്പിലോ മയങ്ങി വീഴുന്നവരല്ല ജെന്‍ ഇസഡ് തലമുറ. അവര്‍ക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. എന്താണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെയ്യാത്തതെന്നും പി.ആര്‍ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ക്ക് ഈസിയായി മനസ്സിലാക്കാനാകും. അവരുടെ മുന്നില്‍ ശ്രീരാമനും വിദ്വേഷ പ്രസംഗവും ഏല്‍ക്കില്ല.
തൊഴില്‍ അവസങ്ങളെവിടെ? സ്വാതന്ത്ര്യമെവിടെ എന്നവര്‍ തിരികെ ചോദിക്കും. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ നാല്‍പ്പത് കൊല്ലത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തി. എന്‍ജിനിയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഫീസ് സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യ കോളജുകളിലും കുത്തനെ കൂട്ടി. അതുകൊണ്ട് ഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണക്കാരന് ഫീസ് താങ്ങാനാകുന്നില്ല. പിന്നെ എന്ത് ഗ്യാരണ്ടിയാണ് നിങ്ങള്‍ നല്‍കുന്നതെന്ന് യുവരക്തം ചോദിക്കും. മറുപടിയില്ലെങ്കില്‍ ബാലറ്റിലൂടവര്‍ മറുപടി നല്‍കും.
മുത്തലാക്ക്, വനിതാബില്‍, നാരീശാക്തീകരണം എന്നിവയൊന്നും ഒരു ബി.ജെ.പി നേതാവിന്റെയും പ്രസംഗത്തിലിപ്പോഴില്ല. അലിഗഡിലെ പ്രസംഗത്തില്‍ മാത്രമാണ് മുത്തലാക്കിനെ കുറിച്ച് മോദി പറഞ്ഞത്. കണ്കകുകള്‍ക്കൊണ്ട് അമ്മാനമാടിയാലും പി.ആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം കൊഴിപ്പിച്ചാലും അരിയുടെയോ, പാചകവാതകത്തിന്റെയോ വില കുറയില്ല അത് സാധാരണ വീട്ടമ്മമാര്‍ക്കറിയാം. ഇന്ധന വിലയും അവശ്യസാധന വിലയും റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ അമ്പലം പണിത കഥയും വര്‍ഗീയ പ്രസംഗവും ഏശില്ല ജീ... കാരണം വിശപ്പ്, തൊഴില്‍, സമാധാനം തുടങ്ങിയവയാണ് ഏതൊരു സാധാരണ ഇന്ത്യക്കാരന്റെയും അടിസ്ഥാന പ്രശ്‌നം. അത് പരിഹരിക്കാനായില്ലെങ്കില്‍ അവര്‍ ബാലറ്റിലൂടെ മറുപടി നല്‍കും.
https://www.facebook.com/Malayalivartha