വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..

അഹമ്മദാബാദ് ∙ വിമാന അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. അന്വേഷണസംഘത്തിന്റെ നിർദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. വിശ്വാസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയിലായിരുന്നു വിശ്വാസ് ചികിത്സയിലായിരുന്നത്. ഹോട്ടലിലേക്ക് മാറ്റിയ അദ്ദേഹത്തോട് അന്വേഷണസംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയതോതിലാണ് പ്രചരിച്ചത്.
നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. 242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശും സഹോദരനായ അജയ്കുമാര്‍ രമേശും (45) അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്കു മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചത്.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്‌സ് പരിശോധ കൂടി കഴിഞ്ഞാൽ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തിൽ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ.
'ഞാനും മരിക്കുകയാണെന്നാണ് കരുതിയത്.എന്‍റെ കണ്‍മുന്നില്‍വെച്ച് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു.. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല,"- എന്നായിരുന്നു വിശ്വാസ് ആശുപത്രിയില്‍ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേസമയം, വിമാനാപകടത്തിൽ മരിച്ച ഇളയ സഹോദരന്റെ അന്ത്യ കർമങ്ങൾ നടത്താനായി വീട്ടിലേക്ക് പോകുമെന്നും വിശ്വാസ് പറഞ്ഞതായി ആജ് തക്ക് റിപ്പോർട്ട് ചെയ്തു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 12 ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ വിശ്വാസ് നടന്നുവരുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയിൽ വൈറലായിരുന്നു.
അഗ്‌നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് വരുന്ന വിശ്വാസിന്റെ വീഡിയോ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തു. കത്തുന്ന ഹോസ്റ്റൽ കെട്ടിടത്തിന് സമീപമുള്ള ഗേറ്റിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടെന്നും എന്നാൽ അത് വിമാനത്തിലുണ്ടായിരുന്ന ആളായിരുന്നെന്ന് ആദ്യം മനസിലായില്ലെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അദ്ദേഹത്തെ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങളെ വിശ്വാസ് കുമാർ ആദ്യം തടഞ്ഞു. തന്റെ സഹോദരൻ തീയിൽ വെന്തുരുകയാണെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നതെന്നും ആംബുലൻസ് സർവീസ് ജീവനക്കാരൻ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് താനും ആ വിമാനത്തിലുണ്ടായിരുന്ന ആളാണെന്ന് വിശ്വാസ് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ വിശ്വാസിന് ശരീരത്തിലാകെ പൊള്ളലേറ്റിരുന്നു.
ഇതിനിടെ അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സി'ന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കേണ്ടിവരുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ അല്ലെങ്കില്‍ സിവിആര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അല്ലെങ്കില്‍ എഫ്ഡിആര്‍ എന്നീ രണ്ട് ഉപകരണങ്ങള്‍ അടങ്ങുന്നതാണ് വാസ്തവത്തില്‍ ബ്ലാക്ക് ബോക്‌സ്.
തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിനാണ് പരിശോധനയ്ക്കായി അയക്കുക. ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിമാനാപകടം നടന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അവശിഷ്ടങ്ങളില്‍ നിന്ന് ഇവ പെട്ടെന്ന് തിരിച്ചറിയാന്‍ തിളക്കമുള്ള ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്‌സുകള്‍ ഉള്ളത്. പുതിയ വിമാനങ്ങളിലെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) 25 മണിക്കൂര്‍ വരെ കോക്ക്പിറ്റ് സംഭാഷണങ്ങള്‍, ശബ്ദം, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, വിവിധ അലേര്‍ട്ടുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യും.
അപകടത്തിന്റെ ആദ്യദിനം മുതല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അപകടത്തെക്കുറിച്ച് വ്യക്തത വരണമെങ്കില്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കേണ്ടതുണ്ട്. വിമാനത്തിന് 650 അടിക്കുമുകളിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇതോടെയാണ് പൈലറ്റുമാര്‍ അപകടവിവരം അറിയിച്ചതെന്ന് വ്യോമയാന സെക്രട്ടറി എസ്.കെ. സിന്‍ഹ പറഞ്ഞു. എടിസിയുടെ പ്രതികരണങ്ങള്‍ക്കു മറുപടി ലഭിച്ചില്ലെന്നും 36 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha