വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ തുടരുന്ന വിശ്വാസിനോട് അക്കാര്യങ്ങൾ ചോദിച്ചറിയും...

270 പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് വിമാനാപകടത്തിൽ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എൻജിൻ പരിശോധനകൾ കൃത്യമായി നടന്നിട്ടുണ്ട്, വലതു വശത്ത എൻജിന്റെ അറ്റകുറ്റപ്പണി മാർച്ചിലാണ് നടന്നത്. ഇടതുവശത്തെ എൻജിൻ എപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലായിരുന്നുവെന്നും ക്യാംപ് ബെൽ എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വിമാനാപകടത്തിൽ അന്വേഷണ സംഘവും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല.
മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. എയർ ഇന്ത്യ ഡ്രീം ലൈനർ ടേക്ക് ഓഫിന് മുൻപ് പരിശോധിച്ച് ക്ലിയറൻസ് നൽകിയത് ഇവരാണ്. വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കൽ, ഇന്ധനം നിറയ്‌ക്കൽ, ഹാൻഡ് സിഗ്നൽ നൽകൽ, വീൽചെയർ അസിസ്റ്റൻസ്, ഗേറ്റ് മാനേജ്മെന്റ്, കാർഗോ ലോഡിംഗ് എന്നിവയൊക്കെ ഇവരുടെ ജോലിയാണ്.ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ലെന്ന് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്‌ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതല.
ഗുജറാത്ത് പൊലീസ്, എയർപോർട്ട്സ് അതോറിട്ടി, ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ എന്നിവർ സഹായിക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കാഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്.യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യു.കെയിലെ ഏവിയേഷൻ വിദഗ്ദ്ധരും അഹമ്മദാബാദിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ ജന്മനാടായ ദിയുവിൽ തന്റെ സഹോദരൻ അജയിയുടെ സംസ്കാര ചടങ്ങുകൾക്ക് എത്തിയതോടെ ആ നാട് സാക്ഷ്യം വഹിച്ചത് വികാര നിറപറ രംഗങ്ങൾക്കാണ്. മുഖത്ത് ബാൻഡേജുകളും, കാണാവുന്ന മുറിവുകളുമായി സഹോദരന്റെ മൃതദേഹം വിശ്വാസ് തോളിലേറ്റി. അഗ്‌നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് വരുന്ന വിശ്വാസിന്റെ വീഡിയോ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തു. കത്തുന്ന ഹോസ്റ്റൽ കെട്ടിടത്തിന് സമീപമുള്ള ഗേറ്റിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടെന്നും എന്നാൽ അത് വിമാനത്തിലുണ്ടായിരുന്ന ആളായിരുന്നെന്ന് ആദ്യം മനസിലായില്ലെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അദ്ദേഹത്തെ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങളെ വിശ്വാസ് കുമാർ ആദ്യം തടഞ്ഞു. തന്റെ സഹോദരൻ തീയിൽ വെന്തുരുകയാണെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നതെന്നും ആംബുലൻസ് സർവീസ് ജീവനക്കാരൻ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് താനും ആ വിമാനത്തിലുണ്ടായിരുന്ന ആളാണെന്ന് വിശ്വാസ് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ വിശ്വാസിന് ശരീരത്തിലാകെ പൊള്ളലേറ്റിരുന്നു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.
അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. അന്വേഷണസംഘത്തിന്റെ നിർദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. വിശ്വാസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയിലായിരുന്നു വിശ്വാസ് ചികിത്സയിലായിരുന്നത്. ഹോട്ടലിലേക്ക് മാറ്റിയ അദ്ദേഹത്തോട് അന്വേഷണസംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും.
https://www.facebook.com/Malayalivartha