മകളുടെ മുഖം ഒരു നോക്ക് കാണാൻ ആകാതെ വിങ്ങി പൊട്ടി 'അമ്മ .. വഴക്കിടാനും കളിക്കാനും എന്നും കൂടെ ഉണ്ടായിരുന്ന പെങ്ങൾക്ക് കൊള്ളിവെക്കേണ്ടിവന്ന സഹോദരന്റെ അവസ്ഥ നമ്മുടെ ആൺമക്കളുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കാനെ ഇനി കഴിയു

കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അപക്വമായ പ്രണയത്തിന്റെ ബലിയാടായി പാവം ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞപ്പോൾ പട്ടടയിലേക്കെടുത്തത് ഇത്രകാലം മകളെ വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങളായിരുന്നു. വഴക്കിടാനും കളിക്കാനും എന്നും കൂടെ ഉണ്ടായിരുന്ന പെങ്ങൾക്ക് കൊള്ളിവെക്കേണ്ടിവന്ന സഹോദരന്റെ അവസ്ഥ നമ്മുടെ ആൺമക്കളുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കാനെ ഇനി കഴിയു.
മകൾക്കു പൊള്ളലേറ്റതറിഞ്ഞു തളർന്നു വീണ അമ്മ ആശുപത്രിയിലായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഉച്ചക്ക് ഒരുമണിയോടെ മകളുടെ ചേതനയറ്റ മൃതദേഹം വീട്ടില്‍ എത്തിയപ്പോൾ വീണ്ടുമൊന്നു കാണാൻ ,നെറ്റിയിലൊരുമ്മ കൊടുക്കാൻ തിരക്ക് കൂട്ടിയ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു. അലമുറയിട്ടു കരഞ്ഞു മകളെ കാണണമെന്ന് വാശിപിടിച്ച അമ്മയുടെ കണ്ണീരിനു മുന്നിൽ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി. ചിതയിലേക്കെടുക്കുമ്പോൾ കാണിച്ചു തരാമെന്നു പറഞ്ഞു തല്ക്കാലം എല്ലാവരും ഒഴിഞ്ഞു മാറി.
ഒന്നരമണിക്കൂർ പൊതുദർശനത്തിനൊടുവിൽ സംസ്ക്കരിക്കാനെടുത്തപ്പോൾ മകളെ കാണണമെന്ന വാശിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ആർക്കും ആയില്ല. പക്ഷെ പൊള്ളി അടർന്ന മകളുടെ മുഖം എങ്ങിനെ ആ അമ്മയെ കാണിക്കും? ലക്ഷ്മിയുടെ ദേഹത്ത് പൊള്ളലേൽക്കാത്തതായി ഒരു കാല്പാദം മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങിനെയാണ് കാലിലെ പുതപ്പ് മാറ്റിയത്. മകളുടെ ചേതനയറ്റ വിരലുകൾ കണ്ടപ്പോൾ തന്നെ ആ പാവം അമ്മയുടെ ബോധം പോയി.
വെള്ളപ്പൂക്കൾ ഒരുപാട് ഇഷ്ടമായിരുന്ന തങ്ങളുടെ കൂട്ടുകാരിക്ക് അന്തിമോപചാരമായി സഹപാഠികൾ കൊണ്ട് വന്നതും വെള്ള പൂക്കളാ
യിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ലക്ഷ്മി എസ് എസ് എൽ സിക്കും പ്ലസ് 2 വിനും നല്ല മാർക്ക് വാങ്ങി ജയിച്ചാണ് തന്റെ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പി കോഴ്സിന് ചേർന്നത്. ഹോസ്റ്റലിലായിരുന്ന ലക്ഷ്മി രണ്ട് ആഴ്ചക്കു മുൻപ് വീട്ടിൽ വന്നിരുന്നു. അന്ന് കളിച്ചു ചിരിച്ച് യാത്ര പറഞ്ഞു പോയ ലക്ഷ്മി
പിന്നീട് വന്നത് ഇങ്ങനെയും .
ഒരു പെൺകുട്ടി ജനിച്ച അന്നുമുതൽ അച്ഛനമ്മമാർ അവളുടെ ചിരിയും കളിയും വിവാഹവും സ്വപ്നം കണ്ടുതുടങ്ങും. അതെല്ലാമാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോയത്. ഒരു പക്ഷെ മരണത്തിലും കൈ വിട്ടു പോകരുതെന്നോ അല്ലെങ്കിൽ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നോ ഉള്ള അപക്വമായ തോന്നലായിരിക്കാം ലക്ഷ്മിയെ ചേർത്തുപിടിച്ച് തീ കൊളുത്താൻ ആദർശിനെ പ്രേരിപ്പിച്ച വികാരം . എങ്കിലും പെറ്റമ്മയുടെ കണ്ണീരിനു മുന്നിൽ അതെല്ലാം എത്ര നിസ്സാരം.
https://www.facebook.com/Malayalivartha


























