ലോകമാധ്യമ ശ്രദ്ധ നേടിയ കുരങ്ങന്മാര്‍ വളര്‍ത്തിയ മൗഗ്ലി ഗേളിന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല

മൗഗ്ലി ഗേള്‍ എന്നറിയപ്പെടുന്ന, കുരങ്ങുകള്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയെ ലക്ക്‌നൗവിലുള്ള സര്‍ക്കാര്‍ ഓര്‍ഫനേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാമെന്ന അവകാശവാദവുമായി ആരുമെത്തിയില്ല. ഇതിനെത്തുര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ലക്ക്‌നൗവിലുള്ള സര്‍ക്കാര്‍ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഒരു കൂട്ടം കുരങ്ങന്മാരോടൊപ്പം ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ ഉള്‍ക്കാടുകളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്.
കുട്ടിയെ ഉള്‍ക്കാടുകളില്‍ കണ്ട ചില മരംവെട്ടുകാര്‍ അവളെ രക്ഷപ്പെടുത്താന്‍ മുന്‍പ് ശ്രമിച്ചിരുന്നെങ്കിലും കുരങ്ങന്മാരുടെ ആക്രമണത്തെ തുടര്‍ന്ന് അവര്‍ പിന്തിരിയുകയായിരുന്നു. എട്ടു വയസ്സുള്ള അവള്‍ക്ക് അച്ഛനും അമ്മയും കുരങ്ങന്മാരായിരുന്നു. സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കാനറിയില്ല. കുരങ്ങന്മാര്‍ നടക്കുന്നതുപോലെ നാലുകാലില്‍ നടക്കുകയും അവയെ പോലെ ഉച്ചത്തില്‍ വികൃതമായ ശബ്ദങ്ങള്‍ പുറപ്പിടുവിക്കുകയും ചെയ്യുമായിരുന്നു. രണ്ടുമാസം മുന്‍പാണ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് യാദവ് കടര്‍ന്യാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.
കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ പൊലീസിന് നേരെയും കുരങ്ങന്മാരുടെ ആക്രമണം ഉണ്ടായി. കുട്ടിയേയും കൊണ്ട് നീങ്ങിയ പൊലീസിന്റെ വാഹനത്തേയും കുരങ്ങന്മാര്‍ ഏറെ ദൂരം പിന്തുടര്‍ന്നു പോന്നു. ഭക്ഷണത്തിന്റെ കുറവുമൂലം അവശനിലയിലായിരുന്നു കുട്ടി. ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിരുന്നു. ഇന്‍സ്പെക്ടര്‍ ഉടന്‍തന്നെ അവളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങി. ഇപ്പോള്‍ മനുഷ്യരെ പോലെ രണ്ടുകാലില്‍ നടക്കാനും പ്ലെയ്റ്റില്‍ നിന്ന് ഭക്ഷണം കഴിക്കാനും അവള്‍ പഠിച്ചുതുടങ്ങി. ചോറും പരിപ്പ് കറിയും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കാനാണ് അവള്‍ക്ക് കൂടുതലിഷ്ടം.
ആശുപത്രിയില്‍ നഴ്സുമാര്‍ അവളോട് സംസാരിക്കാന്‍ ചെല്ലാറുണ്ടെങ്കിലും അവര്‍ പറയുന്നതൊന്നും അവള്‍ക്ക് മനസ്സിലാകാറില്ല. ഒരു ഭാഷയും വശമില്ലെങ്കിലും ഇഷ്ടപ്പെട്ടത് കണ്ടാല്‍ 'മൗഗ്ലി ഗേള്‍' ഇടയ്ക്ക് പുഞ്ചിരിക്കാറുണ്ട്. ഒറ്റയ്ക്കുള്ള വനവാസം കുട്ടിയുടെ മാനസിക നിലയെയും ബാധിച്ചിട്ടുണ്ട്. ദേഷ്യവും ആക്രമണ സ്വഭാവവും കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും ഭൂരിഭാഗം സമയവും അവള്‍ ബെഡില്‍ തന്നെയാണ്. ടോയ്ലറ്റ് ഉപയോഗിക്കാനൊന്നും അവള്‍ക്ക് അറിയില്ല. പരിഹാരമായി നഴ്സുമാര്‍ നാപ്പി പാഡുകള്‍ വച്ചുകൊടുക്കുകയാണ്.
https://www.facebook.com/Malayalivartha
























