തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി

വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍തോതില്‍ പണമൊഴുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വോട്ടെടുപ്പ് നിശ്ചയിച്ചിരുന്ന മണ്ഡലത്തില്‍ ഇന്നാണ് പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷമായ അണ്ണാ ഡിഎംകെ (അമ്മ) വിതരണം ചെയ്തതായുള്ള രേഖകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതാണു വഴിത്തിരിവായത്. സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്‌കറുമായി ബന്ധപ്പെട്ട അന്‍പതോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തിയത്.
ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിന്‍ഹ, തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി, സ്‌പെഷല്‍ ചീഫ് തിരഞ്ഞെടുപ്പു കമ്മിഷണര്‍ വിക്രം ബത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാരും ഒരു എംപിയും മുഖേന വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകള്‍. 2.24 ലക്ഷം വോട്ടര്‍മാര്‍ക്ക് 4,000 രൂപവീതം നല്‍കാനായിരുന്നു പദ്ധതി.
അതേസമയം, രേഖകളിലെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 'വോട്ടിനു നോട്ട്' ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ആര്‍കെ നഗറിലെ സ്ഥിതി ഇതിനേക്കാള്‍ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, തങ്ങള്‍ പണം വിതരണം ചെയ്തിട്ടില്ലെന്നും പുറത്തുവന്ന രേഖകള്‍ക്ക് ആധികാരികതയില്ലെന്നും അണ്ണാ ഡിഎംകെ (അമ്മ) സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























