എല്ലാം പച്ചക്കള്ളം; അവള്‍ അനാഥയല്ല; അവള്‍ക്കൊരു വീടുണ്ട് ബന്ധുക്കളുണ്ട്...

മൗഗ്ലി ഗേള്‍ എന്നറിയപ്പെടുന്ന കുരങ്ങുകള്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയുടെ കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ അന്വേഷിച്ച് കുട്ടിയുടെ മുത്തച്ഛന്‍ ഹമീദ് അലി ഷായും അമ്മാവന്‍ ബുള്ളര്‍ ഷായും ലക്‌നൗവിലെ സര്‍ക്കാര്‍ ഓര്‍ഫനേജിലെത്തി.
ഉത്തര്‍പ്രദേശിലെ കമലാപൂര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. കുട്ടിയെ കണ്ടെത്തിയ ബഹ്‌റെയ്ക്ക് ഉള്‍ക്കാടില്‍ നിന്ന് ഏകദേശം 300 കിലോമീറ്ററുകള്‍ അകലെയാണ് ഈ ഗ്രാമം. അവിടെനിന്ന് 9 മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇത്രയും ദൂരം താങ്ങി അവളെങ്ങനെ ഉള്‍ക്കാടുകളില്‍ എത്തി എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഹമീദ് അലി ഷാ പറയുന്നു.

2016 മാര്‍ച്ച് 28നാണ് കുട്ടിയെ കാണാതാവുന്നത്. അന്നുതന്നെ മുന്‍ഗ്രാ ബാദ്ഷാപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയെ കാണാതായതായി കാണിച്ച് പരാതിയും നല്‍കിയിരുന്നു. കുട്ടിയുടെ ചിത്രങ്ങളും വിഡിയോയും ടിവിയില്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ അവളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഹമീദും അമ്മാവന്‍ ബുള്ളര്‍ ഷായും അവളെ അന്വേഷിച്ചു ലക്‌നൗവില്‍ എത്തുകയായിരുന്നു.
കുട്ടിയെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വാര്‍ത്തകളില്‍ അസ്വസ്ഥരാണ് കുടുംബം. കുട്ടിയെ കുരങ്ങന്മാരാണ് വളര്‍ത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കൂടുതലും വന്നത്. ഇതെല്ലാം പച്ചക്കള്ളമാണെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ അച്ഛന് അവളെക്കൂടാതെ വേറെ ആറു മക്കള്‍ കൂടിയുണ്ട്. അഞ്ചു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. ഇയാള്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. കുട്ടിയെ വിട്ടുകിട്ടാനായി ലക്‌നൗവിലെ സര്‍ക്കാര്‍ ഓര്‍ഫനേജിനെ സമീപിച്ചിരിക്കുകയാണ് കുടുംബം.

രണ്ടുമാസം മുന്‍പാണ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് യാദവ് കടര്‍ന്യാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പിന്നീട് കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാല്‍ അവകാശവാദവുമായി ആരുമെത്തിയിരുന്നില്ല. ഇതിനെത്തുര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ലക്ക്‌നൗവിലുള്ള സര്‍ക്കാര്‍ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
https://www.facebook.com/Malayalivartha
























