മന്ത്രവാദികള്‍ക്കും ഒഴിപ്പിക്കാനാകാത്ത പ്രേത ബാധയുള്ള സ്‌കൂള്‍

ആളൊഴിഞ്ഞ ചില വീടുകള്‍, വിജനമായ വഴികള്‍, ഇവയൊക്കെ പ്രേതത്തിന്റെ കേന്ദ്രമാണെന്ന് പലരും പറയാറുണ്ട്. ആ വഴി രാത്രിയില്‍ ഒറ്റയ്ക്ക് പോകാനൊക്കെ പലര്‍ക്കും ഒരു ചെറിയ പേടിയൊക്കെ തോന്നാറുമുണ്ട്. എന്നാലിതാ പ്രേത ബാധയെത്തുടര്‍ന്ന് ഈ സ്‌കൂളുകള്‍ തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന സംശയത്തിലാണ് അധികാരികള്‍.
ആരും കേട്ടാല്‍ ഞെട്ടുന്ന ഈ അനുഭവം ദക്ഷിണ അസം ജില്ലയായ കച്ചാറിലാണ്. ഒരേ മതിലിനുള്ളിലെ മൂന്ന് സ്‌കൂളുകളാണ് പ്രേതത്തിന്റെ പിടിയിലുള്ളതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. പുസ്തകങ്ങള്‍ തിരിക്കുകയും പറപ്പിക്കുകയും ചെയ്യുക, കുട്ടികളെ വേട്ടയാടുക തുടങ്ങി ശല്യം സഹിക്ക വയ്യാതെയായപ്പോള്‍, പ്രേതബാധയെ ഒഴിപ്പിക്കാനുള്ള മന്ത്രവാദികളെ വരെ സ്‌കൂള്‍ അധികൃതര്‍ ഇറക്കിയത്രേ. എന്നിട്ടും പ്രേതബാധ തുടരുന്നതിനാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ തയ്യാറാകുന്നില്ല. സ്വാധീന്‍ ബാസാര്‍ ഹൈസ്‌കൂള്‍, അബിദ് റാസാ മിഡില്‍ ഇംഗ്ലീഷ് സ്‌കൂള്‍, സ്വാധീന്‍ ബാസാര്‍ എല്‍പി സ്‌കൂള്‍ എന്നതൊക്കെയാണ് ആ പ്രേതാലയസ്‌കൂളുകള്‍.
കഴിഞ്ഞ ഏപ്രില്‍ 11നാണ് സ്‌കൂളില്‍ ചില അജ്ഞാതശക്തികളെ സ്‌കൂള്‍ അധികൃതര്‍ കണ്ടിത്തിയത്. സ്‌കൂളില്‍ വെച്ചിരിക്കുന്ന വസ്തുക്കളെ അങ്ങോട്ടുമിങ്ങോട്ടും നീക്കുകയും, പുസ്തകങ്ങള്‍ മറിക്കുകയും ചെയ്യുന്ന ശക്തികളെയാണ് കാണപ്പെട്ടതെന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടികളിലുള്‍പ്പെടെ വലിയ തോതിലുള്ള ഭയവും സ്‌കൂള്‍ അധികൃതര്‍ കണ്ടു. കുട്ടികളെല്ലാം ഒന്നിനുപുറമേ ഒന്നായി കരഞ്ഞ് നിലവിളിച്ച് കുഴഞ്ഞുവീഴുന്നത് കാണപ്പെട്ടുവെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. ഇതിന് പിന്നാലെ സ്‌കൂളിലേക്ക് കുട്ടികള്‍ വരാതെയായി. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് പോകുന്നത് തടയുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചില രക്ഷിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍, പ്രേതബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദികളുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രമുഖ മന്ത്രവാദിയായ മൗലാന മുഫ്ത്തി അഫസുദ്ദീന്‍ ലസ്‌കര്‍ സ്‌കൂളിലെത്തി ക്രീയകള്‍ ചെയ്തു. ബാധയൊഴിപ്പിക്കാന്‍ കഴിവുള്ള വിശുദ്ധജലം തളിച്ചെന്നും കുട്ടികളെ രക്ഷപ്പെടുത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. തിങ്കളാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ബോധം കെട്ട് ബെഞ്ചില്‍ കിടക്കുന്നതാണ് താന്‍ കണ്ടതെന്നും ഇദ്ദേഹം പറയുന്നു. എന്താണ് കുട്ടികളെ അത്തരത്തില്‍ പെരുമാറാന്‍ കാരണമാക്കിയതെന്ന് മനസിലായില്ല.
എങ്കിലും അവര്‍ക്കും ആ സ്ഥലത്തിനും പ്രേതബാധയുണ്ടെന്ന് ബോധ്യമായെന്നും സ്വാധീന്‍ ബാസാര്‍ ഇസ്ലാമിയ മദ്രസയിലെ അധ്യാപകന്‍ കൂടിയായ ഇദ്ദേഹം വിവരിക്കുന്നു. ബാധ ഒഴിയാനുള്ള വെള്ളം തെളിച്ചപ്പോള്‍ കുട്ടികളെല്ലാം എഴുന്നേറ്റെന്നും, അതുവരെ നടന്നതൊന്നും അവര്‍ക്ക് ഓര്‍മ്മയില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്‌കൂള്‍ പരിസരത്താകെ ഇസ്ലാമിക ചടങ്ങായ മിലാദ് നടത്തിയെന്നും, ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇത്തരത്തിലൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം സ്‌കൂള്‍ അധികൃതര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ബാധയൊഴിപ്പിക്കല്‍ നടന്നെങ്കിലും ചൊവ്വാഴ്ച സ്‌കൂളില്‍ 90ശതമാനം കുട്ടികളും വരാന്‍ തയ്യാറായില്ലെന്ന് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ ഇഖ്ബാല്‍ ഹുസൈന്‍ ബര്‍ഭുയ പറഞ്ഞു. ആയിരത്തോളം കുട്ടികളാണ് മൂന്ന് സ്‌കൂളുകളിലുമായി പഠിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി സ്‌കൂളില്‍ നടക്കുന്നത് വിവരിക്കാനാകാത്ത കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുതാത്ത ചില സംഭവങ്ങളുടെ പേരില്‍ കുട്ടികളാകെ ഭയചകിതരാണ്. ബാധയൊഴിപ്പിക്കലിലൂടെ സ്‌കൂള്‍ രക്ഷപ്പെട്ടുവെന്ന് ഇനിയും രക്ഷിതാക്കള്‍ക്ക് ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
എന്തായാലും ബാധയൊഴിഞ്ഞുവെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ ജില്ലാ അധികാരികളുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍. അസമിലെ ഈ പ്രേതസ്‌കൂളുകളുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യമിപ്പോള്‍.
https://www.facebook.com/Malayalivartha

























