ട്രംപും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ കണ്ടുമുട്ടി; ഉറച്ച തീരുമാനവുമായി ട്രംപ് വത്തിക്കാനില്‍നിന്ന് പുറപ്പെട്ടു

'അങ്ങ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തീര്‍ച്ചയായും മറക്കില്ല' ഈ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണ്. മാധ്യമങ്ങളില്ലാതെ, വളരെ വ്യക്തിപരമായി ഫ്രാന്‍സിസ് പാപ്പയും ഡോണള്‍ഡ് ട്രംപും നടത്തിയ 30 മിനിറ്റ് നീണ്ട സംഭാഷണത്തിലെ കാര്യങ്ങളെയാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അത് എന്താണെന്ന് അവര്‍ക്കിരുവര്‍ക്കുമേ അറിയൂ, പക്ഷേ അതിന്റെ പ്രതിഫലനങ്ങള്‍ വരുംനാളുകളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച പിണക്കമൊന്നും അവര്‍ തമ്മിലുണ്ടായില്ല. പാപ്പയെ ട്രംപ് അപമാനിച്ചെന്നും, പാപ്പ ട്രംപിനെ ക്രിസ്ത്യാനിയല്ലെന്ന് വിളിച്ചെന്നുമൊക്കെ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ എഴുതിയിരുന്നു. ചില നിലപാടുകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണെന്ന അവബോധവും ഇരുവര്‍ക്കുമുണ്ടായിരുന്നിരിക്കണം.
ഏതായാലും വത്തിക്കാനില്‍ പാപ്പയെ കണ്ടതിന് ശേഷം ഡോണള്‍ഡ് ട്രംപിന്റെ ആദ്യത്തെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരണമാണ്; ഫ്രാന്‍സിസ് പാപ്പയെ കാണുവാന്‍ സാധിച്ചത് എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. ലോകത്തില്‍ സമാധാനം സ്ഥാപിക്കാന്‍, ഒരുകാലത്തുമില്ലാത്തവിധം, ഉറച്ച തീരുമാനവുമായിട്ടാണ് ഞാന്‍ വത്തിക്കാനില്‍നിന്ന് പുറപ്പെടുന്നത്.
അദ്ദേഹം അത്ര നിസ്സാരക്കാരനല്ല. ഞങ്ങളുടെ കൂടിക്കാഴ്ച വളരെ ശക്തമായിരുന്നു. പിന്നീട് ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവോളോ ജെന്റിലോനിയോട് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ട്രംപും പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ മുഴുവനിലെയും ഇന്നത്തെ പ്രധാനവാര്‍ത്ത. മെയ് 24 ന് വത്തിക്കാന്‍ പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം ഇങ്ങനെ പറയുന്നു, അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ എടുത്തുകാണിക്കുകയും, ജീവന്‍, ആരാധനാസ്വാതന്ത്ര്യം, മനസാക്ഷി അനുസരിച്ചുള്ള ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. രണ്ടുപേരും ഇക്കാര്യത്തില്‍ സംതൃപ്തരാണ്.

രാവിലെ 8.30 നായിരുന്നു കൂടിക്കാഴ്ച. പാപ്പയുടെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ചുള്ള ജനറല്‍ ഓഡിയന്‍സിന് മുമ്പ്. സൗദി അറേബ്യയും, ഇസ്രയേലും സന്ദര്‍ശിച്ചതിനുശേഷമാണ് ട്രംപ് വത്തിക്കാനിലെത്തിയത്. വത്തിക്കാനില്‍നിന്ന് നാറ്റോ സമ്മേളനത്തിനായി അദ്ദേഹം ബ്രസ്സല്‍സിലേക്ക് യാത്രയാകും. പിന്നീട് ജി7 മീറ്റിംഗിനായി സിസിലിയിലേക്ക്. കാസ സാന്ത മരിയ പ്രവേശനകവാടത്തിലൂടെ എത്തിയ പ്രസിഡന്റ് ട്രംപിനെ 8.15 ന് സ്വിസ്ഗാര്‍ഡ്‌സ് സ്വീകരിച്ചാനയിച്ചു. ട്രംപും ഭാര്യ മെലാനിയയും അപ്പസ്‌തോലിക് പാലസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയ്ന്‍, മറ്റ് വത്തിക്കാന്‍ പ്രതിനിധികള്‍ എന്നിവരുമായി കുശലാന്വേഷണം നടത്തി.

പരിശുദ്ധ പിതാവും പ്രസിഡന്റ് ട്രംപും തമ്മില്‍ കൂടിക്കാഴ്ചയായിരുന്നു അടുത്തത്. രണ്ടുപേരും തുറന്ന ചിരിയോടെ പരസ്പരം ഹസ്തദാനം നടത്തി. പേപ്പല്‍ ലൈബ്രറിയിലായിരുന്നു കൂടിക്കാഴ്ച. പാപ്പ പറഞ്ഞു, സ്വാഗതം. ട്രംപിന്റെ മറുപടി, വളരെ നന്ദി, ഇത് വലിയ ബഹുമതിയായിരിക്കുന്നു. പുഞ്ചിരിയോടെ പാപ്പ പറഞ്ഞു, എനിക്ക് ഇംഗ്ലീഷ് വലിയ കാര്യമായി അറിയില്ല. ഒരു ട്രാന്‍സ്ലേറ്ററുടെ സഹായം വേണം. എങ്കിലും, കണ്ടുമുട്ടിയതില്‍ വളരെ വലിയ സന്തോഷം.
ഇതോടെ കൂടിക്കാഴ്ചയില്‍ ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള അവസരം കഴിഞ്ഞു. ഇനി തികച്ചും വ്യക്തിപരമായ സംഭാഷണമാണ്. പാപ്പയെയും ട്രംപിനെയും കൂടാതെ, ഇംഗ്ലീഷ് പരിഭാഷയ്ക്കായി നിയോഗിക്കപ്പെട്ട മോണ്‍സിഞ്ഞോര്‍ മാര്‍ക്ക് മൈല്‍സ് മാത്രം. അരമണിക്കൂര്‍ നീണ്ടുനിന്നു പാപ്പയും ട്രംപും തമ്മിലുള്ള സംഭാഷണം. ശേഷം പുറത്തിറങ്ങിയ വത്തിക്കാന്‍ വാര്‍ത്താ അവലോകനം ഇങ്ങനെ പറയുന്നു, വളരെ സൗഹൃദപരമായിരുന്നു സംഭാഷണം. അമേരിക്കന്‍ ഗവണ്‍മെന്റും സഭാനേതൃത്വവും ഒരുമിച്ച് അമേരിക്കയില്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. ഹെല്‍ത്ത്‌കെയര്‍, എഡ്യുക്കേഷന്‍, ഇമ്മിഗ്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. അന്തര്‍ദ്ദേശീയ തലത്തില്‍ സമാധാനം സ്ഥാപിക്കാനും, രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനും, മതാന്തരസംവാദത്തില്‍ ഇടപെടാനും, മധ്യപൂര്‍വദേശത്തും ക്രൈസ്തവപീഢനം അരങ്ങേറുന്ന മറ്റു പ്രദേശങ്ങളും ഒരുമിച്ച് ചെയ്യാവുന്ന കാര്യങ്ങളും ചര്‍ച്ചയായി.

സംഭാഷണത്തിന് ശേഷം പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതിനുള്ള സമയമായിരുന്നു. ട്രംപിനോടൊപ്പം പന്ത്രണ്ടുപേരുടെ ഡെലഗേഷനാണ് ഉണ്ടായിരുന്നത്. ഭരണകാര്യത്തില്‍ ഉത്തരവാദിത്വമുള്ള മകള്‍ ഇവാംഗയും മരുമകന്‍ ജെയേര്‍ഡ് കുഷ്‌നറും, യു.എസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് റെക്‌സ് ടില്ലേര്‍സണ്‍, സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്റര്‍, വത്തിക്കാന്‍ അംബാസിഡര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പാപ്പ ട്രംപിന് നല്‍കിയത് പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ചാക്രികലേഖനം ലൗദാത്തോ സി, കുടുംബത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രമാണരേഖ അമോറിസ് ലത്തീസ്യ, സുവിശേഷത്തിന്റെ സന്തോഷം എന്ന പ്രമാണരേഖ തുടങ്ങിയവയാണ്. കൂടെ, 2017 ലോക സമാധാനത്തിനായി പാപ്പ നല്‍കിയ സന്ദേശത്തിന്റെ കോപ്പിയും. ഇത് അങ്ങേയ്ക്കുവേണ്ടി ഞാന്‍ പ്രത്യേകം ഒപ്പിട്ടതാണ്. എന്ന് പാപ്പ പറഞ്ഞപ്പോള്‍ ഞാനിത് വായിക്കും എന്ന് പ്രസിഡന്റും പറഞ്ഞു.
സമാധാനസ്ഥാപത്തിനുള്ള ഒരു മെഡല്‍ നല്‍കിക്കൊണ്ട്, ലോകത്തില്‍ സമാധാനത്തിന്റെ ഒരുപകരണമായി മാറട്ടെ എന്ന ആശംസയും പാപ്പ ട്രംപിന് നല്‍കി. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാപ്പയ്ക്ക് കൈമാറിയത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂണിയറിന്റെ കുറച്ച് പുസ്തകങ്ങളാണ്. ഇത് അങ്ങേയ്ക്ക് ഇഷ്ടമാകും, അങ്ങ് വായിച്ചിട്ടുണ്ടാകും. എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് സമ്മാനം നല്‍കിയത്.
ഡെലഗേഷനിലുള്ള എല്ലാവര്‍ക്കും പാപ്പ സമാധാനമെഡലും, ജപമാലയും കൈമാറി. ഫസ്റ്റ് ലേഡി മെലാനിയ പാപ്പയെ ഗ്രീറ്റ് ചെയ്തപ്പോള്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, ഇതിന് ശേഷം ഞാന്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാന്‍ പോകുന്നുണ്ട്. (ഉണ്ണീശോയുടെ നാമത്തിലുള്ള കുഞ്ഞുങ്ങളുടെ ആശുപത്രി അറിയപ്പെടുന്നത് പോപ്‌സ് ഹോസ്പിറ്റല്‍ എന്നാണ്. മെലാനിയ അവിടം പിന്നീട് സന്ദര്‍ശിച്ചു.) മെലാനിയയോട് പാപ്പ വളരെ തമാശരൂപേണ പറഞ്ഞു, ഇവര്‍ നിങ്ങള്‍ക്ക് പോട്ടിക്ക തന്നോ? പരമ്പരാഗത സ്ലോവാനിയന്‍ ഭക്ഷണമാണിത്. തീര്‍ച്ചയായും, എനിക്ക് ലഭിച്ചിരുന്നു. ഇത് എല്ലാവരിലും ചിരിപടര്‍ത്തുകയും ചെയ്തു.
പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ട്ര്ംപ് പാപ്പയുടെ കരം ഗ്രഹിച്ച് ഇങ്ങനെ പറയുന്നത്. നന്ദി, വളരെ നന്ദി. അങ്ങ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തീര്‍ച്ചയായും മറക്കില്ല. പിന്നീട് ട്രംപ് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റുമായി കൂടിക്കാഴ്ച നടത്തി. പാപ്പ സെന്റ് പീറ്റേഴ്‌സ ചത്വരത്തിലെ കൂടിക്കാഴ്ചയക്കായി പോകുകയും ചെയ്തു. ട്രംപിന്റെ മകള്‍ ഇവാംഗ സാന്‍ എഗിഡിയോ കമ്മ്യൂണിറ്റിയിലെത്തിയതായിരുന്നു മറ്റൊരു വത്തിക്കാന്‍ വാര്‍ത്ത. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സഹായങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനയാണിത്. അഭയാര്‍ത്ഥിപ്രശ്‌നങ്ങളും ഇവരാണ് കൈകാര്യം ചെയ്യുന്നത്.

ലോകമെങ്ങുമുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഇവാംഗയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായിരുന്നു ഇത്. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നിലപാടുകളെ സഭ എതിര്‍ക്കുന്നു എന്നതുമായി കൂട്ടിവായിക്കുമ്പോള്‍ ഈ കൂടിക്കാഴ്ചയും പ്രസക്തമാകുന്നു. അവിടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തിക്താനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകളുമായി വ്യക്തിപരമായി സംസാരിക്കാനും ഇവാംഗ സമയം കണ്ടെത്തി. വത്തിക്കാനും യു.എസ് ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ അധികാരികള്‍ തമ്മില്‍ നടത്തിവരികയാണ്.

https://www.facebook.com/Malayalivartha

























