'എന്റെ പിഞ്ചു നട്ടെല്ലുകള്‍ക്ക് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷിയില്ല' ; ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് പത്തു വയസ്സുകാരി സുപ്രീംകോടതിയിൽ

അമ്മാവന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിയമപരമായി ഗര്‍ഭഛിദ്രം നടത്താനുള്ള ഹര്‍ജിയുമായി 10 വയസ്സുകാരി സുപ്രീംകോടതിയിലും. 20 ആഴ്ചയ്ക്ക് മുകളില്‍ ഭ്രൂണം വളര്‍ന്നു കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ല എന്ന നിയമത്തിന് കീഴില്‍ നേരത്തേ പെണ്‍കുട്ടിയുടെ ഹര്‍ജി വിചാരണകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പരമോന്നത കോടതിയുടെ സഹായം തേടിയത്. തന്റെ പിഞ്ചു നട്ടെല്ലുകള്‍ക്ക് ഒരു കുഞ്ഞിനെ താങ്ങാന്‍ ശേഷിയില്ലെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ തന്നെ നട്ടെല്ലുകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒരു പൂര്‍ണ്ണ ഗര്‍ഭസ്ഥകാലത്തോളം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്ന് ഡോക്ടറും വ്യക്തമാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. സാധാരണ പ്രസവം പോലും നിര്‍ബ്ബന്ധിതമാക്കിയാല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷമായി മാറുമെന്നും ഇവര്‍ പറയുന്നു.
ഛണ്ഡീഗഡ് കാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവന്‍ ഉപയോഗിച്ചത് ഏഴു മാസമായിരുന്നു. എന്നാല്‍ അടുത്തിടെ വയറ്റില്‍ വേദന അനുഭവപ്പെട്ടപ്പോള്‍ മാത്രമാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില വെച്ച് വിവിധ വിദഗ്ദ്ധരും നിര്‍ദേശിച്ചത് ഗര്‍ഭഛിദ്രമാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഗര്‍ഭഛിദ്രവും പെണ്‍കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന് നേരത്തേ പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണ് പെണ്‍കുട്ടി. ഇവളുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തിന് 26 ആഴ്ച പ്രായമായിരിക്കുകയാണ്. അതേസമയം 20 മുതല്‍ 28 ആഴ്ചകള്‍ വരെ ഭ്രൂണം വളര്‍ന്ന കേസില്‍ ഗര്‍ഭഛിദ്രത്തിന് വേണ്ടിയുള്ള അനേകം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നില്‍ ഉണ്ട്. 26 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് കൊല്‍ക്കത്ത കോടതി അനുവദിച്ചത് ജൂലൈ 4 നായിരുന്നു. ഈ വര്‍ഷം മെയ് യില്‍ രണ്ടാനഛനാല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്കും ഗര്‍ഭഛിദ്രം അനുവദിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























