സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി , വിധി ഒമ്പതംഗ ഭരണഘടനാബഞ്ചിന്റേത്

സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, എസ്.എ.ബോബ്‌ഡെ, ആര്‍.കെ.അഗര്‍വാള്‍, റോഹിന്റന്‍ നരിമാന്‍, അഭയ് മനോഹര്‍ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരുമുള്‍പ്പെട്ടതാണു ബെഞ്ച്.
സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒന്‍പതംഗ ബെഞ്ചിനു വിട്ടു.
സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാര്‍ച്ച് 15ന് എം.പി.ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും, 1962 ഡിസംബര്‍ 18ന് ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്നതാണ് ഒന്‍പതംഗ ബെഞ്ച് പരിശോധിക്കുന്നത്. എട്ടംഗ ബെഞ്ചിന്റെ ആധാര്‍ കേസുകള്‍ എത്ര ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒന്‍പതംഗ ബെഞ്ച് വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്ത സ്ഥിതിക്കു മൗലികത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഈ നിലപാടിനോടു യോജിക്കുന്നു. മറ്റു മൗലികാവകാശങ്ങള്‍പോലെ സ്വകാര്യതയും സമ്പൂര്‍ണമായ അവകാശമല്ലാത്തപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തുക. ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു.
വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. സ്വകാര്യത സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്നതുമാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം.
https://www.facebook.com/Malayalivartha

























