മാനഭംഗകേസിൽ കുറ്റക്കാരനായ ഗുര്‍മീത് റാം റഹീം സിംഗ് ആള്‍ദൈവമായതിങ്ങനെ...

ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിച്ച എംഎസ്ജി ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തിറങ്ങിയത് ആ സമയത്തായിരുന്നു. ആ വര്‍ഷം തന്നെ ഗുര്‍മീതും കൂട്ടരും കേരളത്തിലുമെത്തി. കുമരകത്തും വാഗമണ്ണിലും സന്ദര്‍ശനം നടത്തി അത്യാവശ്യം നല്ല രീതിയിലുള്ള ബിസിനസും നടത്തിയാണ് സംഘം മടങ്ങിയത്. ബിസിനസെന്നുവച്ചാല്‍, വാഗമണ്ണിലെ കണ്ണായ സ്ഥലത്ത് കോടികള്‍ വിലയുള്ള സ്ഥലം വാങ്ങിക്കൂട്ടിയത് തന്നെ.
സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഈ വിഭാഗം എന്ന പേരില്‍ 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം.പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.

വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.
ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം കടന്നുവരുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് 1990ലാണ് ദേര സച്ചയുടെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്റെ പ്രവര്‍ത്തനം. ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി.

ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്‌പോര്‍ട്‌സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്‌പോര്‍ട്‌സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്.
ഇപ്പോൾ മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായി ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിം കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. റാം റഹിമിനുള്ള ശിക്ഷ 28ന് വിധിക്കും. ഗുര്‍മീത് ഇപ്പോള്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഗുര്‍മീതിനെ അംബാല ജയിലിലേക്ക് മാറ്റും. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2002ലാണ് സംഭവം നടന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേള്‍ക്കാനായി ഗുര്‍മീത് റാം റഹിം കോടതിയിലേക്ക് പുറപ്പെട്ടതെങ്കിലും പൊലീസിന്റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് 20 കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ. ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്. വഴിനീളെ ദേര സച്ചാ സൗദ അനുകൂലികള്‍ ഗുര്‍മീതിന്റെ യാത്ര തടയാന്‍ ശ്രമിച്ചിരുന്നു. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തിയിരുന്നത്.

വിധി എന്തായാലും സംയമനം പാലിക്കണമെന്ന് ദേര സച്ചാ സൗദ അനുകൂലികളോട് ഹരിയാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിയമം അംഗീകരിക്കണമെന്നും, സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിധി റാം റഹിമിന് പ്രതികൂലമായതോടെ കലാപമുണ്ടാകുമെന്ന ഭീതിയിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍. 15,000 അര്‍ധ സൈനികരെയാണ് ഇരു സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. സൈന്യത്തെ നിലവില്‍ പഞ്ച്കുലയിലാണ് വിന്യസിച്ചിരിക്കുന്നത്. കണ്ണീര്‍ വാതകവും ജലപീരങ്കികളും സുരക്ഷാസേന കരുതിയിട്ടുണ്ട്.
മൂന്നു ദിവസത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചു. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 74 ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ആകെ 201 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവയില്‍ 92 മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളും 109 പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ച് ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാ കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ എത്തിയിരുന്നത്. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമെ ചണ്ഡിഗഡ് സെക്ടര്‍ മൂന്നിലെ ചൗധരി താവു ദേവിലാല്‍ സ്റ്റേഡിയം കോംപ്ലക്‌സും സിര്‍സയിലെ ദല്‍ബിര്‍ സിങ് ഇന്‍ഡോര്‍ സ്റ്റേഡിയവും താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിധി ഗുര്‍മീത് റാം റഹിമിന് എതിരായതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വന്‍തോതില്‍ അക്രമം നടത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് അക്രമികളെ ഒരുമിച്ചു തടവിലാക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ പ്രഖ്യാപിച്ചത്. സിര്‍സ, ഹിര്‍സ, പഞ്ച്കുല പ്രദേശത്തെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്ടര്‍ ഒന്‍പതില്‍ ഇരുസംസ്ഥാനങ്ങളും സംയുക്തമായി കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























