മക്കളെ തിരിഞ്ഞു നോക്കാതെ മാഞ്ചി...മാഞ്ചി ഇപ്പോള്‍ ലക്ഷാധിപതി; പുതിയ വീടും പുതിയ ഭാര്യയും; 37 ലക്ഷം സമ്പാദ്യവും

ജീവതം ആകെ മാറിപ്പോയി. ലോക ശ്രദ്ധനേടിയ വാര്‍ത്തയിലെ കഥാപാത്രം ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു പത്തു കിലോമീറ്റര്‍ നടക്കേണ്ടിവന്ന ആദിവാസി ഗൃഹനാഥന്‍ ദാനാ മാഞ്ചിയുടെ ചിത്രം ചില്ലറയൊന്നുമല്ല നമ്മെ അലോസരപ്പെടുത്തിയത്. രാജ്യത്തെതന്നെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം 24ന് രാത്രിയാണു മാഞ്ചിയുടെ ഭാര്യ അമംഗ് ദേവി (42) രോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്.
ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും കലക്ടറെ വിവരമറിയിച്ച് ആംബുലന്‍സ് വരുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും മാഞ്ചിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇതിനു പിന്നാലെ വലിയ സഹായങ്ങളാണ് മഞ്ചിയെ തേടിയെത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മഞ്ചിയുടെ ജീവിതം അടിമുടി മാറിക്കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. ഇദ്ദേഹത്തിന്റെ മക്കള്‍ ഭുവനേശ്വറിലെ െ്രെടബല്‍ സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ഥികളാണ്.
മാഞ്ചി തന്നെ പറയുന്നത് ഇങ്ങനെ 'ആ സംഭവത്തിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. മക്കള്‍ക്കു വിദ്യാഭ്യാസം കിട്ടിത്തുടങ്ങി. സര്‍ക്കാരും വിവിധ സംഘടനകളുമാണു സഹായത്തിനെത്തിയത്. എന്നാല്‍, ഇപ്പോളും എന്റെ സങ്കടം ഗ്രാമത്തെക്കുറിച്ചാണ്. ഇവിടം ഇപ്പോഴും പഴയപോലെ തന്നെ പിന്നിലാണ്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ദുരിതം ഇരട്ടിയാക്കി'മാഞ്ചി പറയുന്നു. ഇന്ദിര ആവാസ് യോജന പ്രകാരം ലഭിച്ച വീട് നന്നാക്കാനുള്ള ശ്രമത്തിലാണു മാഞ്ചി ഇപ്പോള്‍.
ഭാര്യയുടെ മൃതദേഹം പായില്‍ പൊതിഞ്ഞുകെട്ടി തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്. സംഭവത്തിനു പിന്നാലെ ഒറീസ സര്‍ക്കാര്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടു വച്ചുനല്‍കി. ഒരുലക്ഷം രൂപയെന്നാല്‍ എന്തെന്നറിയാതിരുന്ന മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ 8.87 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സംഘടന അവരുടെ സ്‌കൂളില്‍ മഞ്ചിയുടെ മൂന്നു പെണ്‍മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കി. സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന അഞ്ചു ലക്ഷം രൂപ നല്‍കി. പുറമെ, മക്കളുടെ വിദ്യാഭ്യാസത്തിന് മാസം തോറും 10,000 രൂപ വീതം നല്‍കുന്നു. ഗുജറാത്തില്‍ നിന്നുള്ള രത്‌ന വ്യാപാരി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 80,000 രൂപയും നല്‍കി.
ലക്ഷാധിപതിയാണെങ്കിലും മാഞ്ചിയുടെ മക്കള്‍ക്ക് അത്രയ്ക്കു സന്തോഷമില്ല. കാരണം അമ്മയുടെ വേര്‍പാടിനു പിന്നാലെ മാഞ്ചി വീണ്ടും വിവാഹം കഴിച്ചതോടെ ഇവര്‍ക്ക് കുടുംബത്തില്‍നിന്ന് അകല്‍ച്ചയുണ്ടായി. വിവാഹത്തിനുശേഷം തങ്ങളെക്കാണാന്‍ അപൂര്‍വമായേ മാഞ്ചിയെത്തുന്നുള്ളൂ എന്നാണു മക്കളുടെ പരാതി.
മാഞ്ചിയുടെ ഇപ്പോഴത്തെ ഭാര്യയാണ് തങ്ങളെ കാണുന്നതില്‍ നിന്ന് മാഞ്ചിയെ വിലക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. ഇവര്‍ ഇപ്പോള്‍ അമ്മാവന്റെ വീട്ടില്‍നിന്നാണു പഠിക്കുന്നത്. ഇവിടം സ്വന്തം വീടുപോലെയാകില്ലല്ലോ എന്നാണു മാഞ്ചിയോടൊപ്പം അമ്മയുടെ മൃതദേഹവുമായി അന്ന് നടന്ന മകള്‍ പ്രമീളയുടെ ദുഖം
.
സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ തങ്ങള്‍ ഈ ദുഖം മറക്കും എന്നവര്‍ പറയുന്നു. കാരണം നിരവധി കൂട്ടുകാര്‍ ഇപ്പോളിവര്‍ക്കുണ്ട്. ഇതാണു ഞങ്ങളുടെ യഥാര്‍ഥ വീടെന്നും ഇവര്‍ പറഞ്ഞു. ഇവിടെ ഞങ്ങള്‍ ഒറ്റയ്ക്കാണെന്നും തോന്നാറില്ലെന്ന് അവര്‍ പറഞ്ഞു. നിരവധിയാളുകള്‍ തങ്ങളെ കാണാന്‍ ഇവിടെയെത്തുന്നുണ്ടെന്നും അവരുമായി സംസാരിക്കുമ്പോള്‍ പുതിയ ലോകമാണു തുറന്നു കിട്ടുന്നതെന്നും മറ്റൊരു മകളായ ചാന്ദിനി പറഞ്ഞു. സഹോദരിമാര്‍ പരസ്പരം തുണയായിട്ടാണ് ജീവിക്കുന്നത്. പാഠ്യേതര പ്രവൃത്തികളിലും സജീവമാണ് ഇവര്‍. പുതിയ ഭാര്യ വന്നതോടെ മാഞ്ചി ഇവരെക്കാണാന്‍ എത്തുന്നില്ലെങ്കിലും മക്കള്‍ക്കു പക്ഷെ മാഞ്ചിയോട് തെല്ലും സ്‌നേഹം കുറഞ്ഞിട്ടില്ല. വലുതാകുമ്പോള്‍ പിതാവിനു നല്ല വീടുവച്ചു നല്‍കുകയാണ് ഇവരുടെ വലിയ ആഗ്രഹം.
https://www.facebook.com/Malayalivartha
























