ഗുര്‍മീത് സംഭവം: മുഖ്യമന്ത്രി ഖട്ടറിന്റെ രാജിക്കായി മുറവിളി;സഹായനിലപാടുമായി ബി.ജെ.പി

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനായി വിധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ രാജിക്കായി പരക്കെ ആവശ്യമുയര്‍ന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ വിശ്വസ്തനായ മുഖ്യമന്ത്രി ഖട്ടറിനെ മാറ്റേണ്ടതില്ലെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ധാരണയെന്ന് ഉന്നത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
സംസ്ഥാനത്ത് സാധാരണനില മടക്കിക്കൊണ്ടുവന്നതായി ആഭ്യന്തര സെക്രട്ടറി ഡി.എസ്. ദേശായി പത്രസമ്മേളനത്തില്‍ അറിയിച്ചു. സിര്‍സയിലെയും പഞ്ച്കുലയിലെയും കര്‍ഫ്യൂവില്‍ അയവുവരുത്തിയതായി അദ്ദേഹം പറഞ്ഞു. ഗുര്‍മീതിന്റെ അനുയായികളുടെ വാഹനത്തില്‍നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ഹൈക്കോടതി അതിരൂക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഖട്ടര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്, ബി.എസ്.പി, ബി.ജെ.ഡി, സിപിഎം, സിപിഐ, എഎപി തുടങ്ങി നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായി പരാജപ്പെട്ട ഖട്ടറിനെ പുറത്താക്കി ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഹരിയാനയിലേതുപോലെ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും കലാപത്തില്‍ ഒരാള്‍ പോലും പഞ്ചാബില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണ് ഹരിയാനയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പറഞ്ഞു.
ജനക്കൂട്ടത്തിന്റെ അക്രമം നേരിടുന്നതില്‍ സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടു. കോടതി വിധിക്കു മുന്നോടിയായി ആയുധങ്ങളുമായി ജനങ്ങള്‍ കൂടുന്നത് എല്ലാവര്‍ക്കും കാണാമായിരുന്നു. ജനം സംഘടിക്കുന്നതു നിയന്ത്രിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. 144 പ്രഖ്യാപിച്ച ശേഷവും അതനുസരിച്ചുള്ള നടപടികള്‍ എന്തു കൊണ്ട് ഉണ്ടായില്ല തെരുവുകളില്‍ പോലീസിനെ നിയോഗിച്ച് ജനം സംഘടിക്കുന്നതു തടയാന്‍ പോലും ശ്രമം ഉണ്ടായില്ല. ഹരിയാന സര്‍ക്കാരിന്റെ അതിശയകരമായ പരാജയമാണിത് തരൂര്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെപേരിലുള്ള നാണംകെട്ട അടിയറ വയ്ക്കലാണ് ഹരിയാനയില്‍ സംഭവിച്ചതെന്നും സര്‍ക്കാരിനെ ഉടനടി പുറത്താക്കണമെന്നും ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ആപത് സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുന്നറിവും അക്രമസാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നിട്ടും കലാപത്തിന് സഹായകരമായ നിലപാട് സ്വീകരിച്ച ഖട്ടര്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഒരുനിമിഷം പോലും വൈകരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും അനുഗ്രഹം തേടി റാം റഹീം സിംഗിന്റെ മുന്നില്‍ ചെന്നിരുന്നതിനാലാണ് അക്രമികളോട് മൃദുസമീപനം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.
എന്നാല്‍ ബിജിപിയുടേത് സഹായനിലപാടാണ്. തികച്ചും പരാജയപ്പെടുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തുവെങ്കിലും ഹരിയാനയിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ മാറ്റേണ്ടെന്നു ബിജെപി നേതൃത്വം തീരുമാനിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണു ഖട്ടര്‍ തുടരുമെന്ന് അമിത് ഷാ അറിയിച്ചത്.
https://www.facebook.com/Malayalivartha
























