സാലറി അക്കൗണ്ടുകൾ നോട്ടമിട്ട് ഹാക്കർമാർ
കർണ്ണാടകയിൽ സ്വകാര്യ ബാങ്കുകളിൽ സാലറി അക്കൗണ്ട് ഉള്ളവരെ കേന്ദ്രീകരിച്ച് ഹാക്കർമാരുടെ വിളയാട്ടം. ഒരു സ്വകാര്യ ബാങ്കിന്റെ എംജി റോഡിലെ ശാഖയിലെ ഒൻപത് അക്കൗണ്ടുകളിൽ നിന്നു ഹാക്കർമാർ പണം പിൻവലിച്ചതായി പൊലീസ് പറഞ്ഞു. ഐടി ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് മിനിറ്റുകളുടെ ഇടവേളയിൽ 14 തവണയായി 2.16 ലക്ഷം രൂപയാണ് പിൻവലിച്ചത്. പണം പിൻവലിക്കുന്നതായി മൊബൈലിൽ സന്ദേശം ലഭിച്ചയുടൻ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
ഓൺലൈൻ ഇടപാട് പൂർത്തിയാകാത്തതിനാൽ നഷ്ടപ്പെട്ട പണത്തിൽ കുറച്ച് പിന്നീട് അക്കൗണ്ടിലേക്കു തിരികെ ലഭിച്ചു. ഇതേ ശാഖയിൽ സാലറി അക്കൗണ്ടുള്ള മറ്റൊരു ഐടി ജീവനക്കാരന്റെ 1.3 ലക്ഷം രൂപയാണ് നഷ്ടമായത്. 10 തവണയായാണ് പണം പിൻവലിച്ചത്. അൾസൂർ പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ഒൻപതു പരാതികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ലഭിച്ചത്. മാസാവസാനം ആയതിനാൽ എല്ലാവരുടെയും ശമ്പളമാണ് നഷ്ടപ്പെട്ടത്. ഇന്ത്യക്കു പുറത്തു നിന്നാണ് ഇടപാടുകൾ നടത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് വ്യാജ ഇടപാടുകൾ സംബന്ധിച്ച് വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു ബാങ്കിനു നോട്ടിസ് അയച്ചു.
https://www.facebook.com/Malayalivartha