അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു
വിവാദമായ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ വ്യോമസേന മേധാവി എസ്.പി. ത്യാഗിയുൾപ്പെടെ ഒൻപതു പേർക്കെതിരേയാണ് ഡൽഹി ഹൈക്കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3,600 കോടിയുടെ അഴിമതിക്കേസിൽ ത്യാഗിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശശീന്ദ്രപാൽ ത്യാഗി എന്ന എസ്.പി. ത്യാഗി 2005-2007 കാലത്താണ് വ്യോമസേനാ മേധാവിയായി പ്രവർത്തിച്ചത്.
ഇറ്റാലിയൻ കന്പനി അഗസ്ത വെസ്റ്റ്ലാൻഡിൽനിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറിൽ ത്യാഗിയും മറ്റും ഇടനിലക്കാരിൽനിന്നു കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചരിത്രത്തിലാദ്യമായാണ് ഒരു മുൻ സേനമേധാവി കോഴക്കേസിൽ പിടിയിലാകുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്റ്റർ വാങ്ങാനുള്ളതായിരുന്നു കരാർ.
6000 അടി ഉയരത്തിൽ പറക്കൽശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാടു നടക്കുന്ന സമയത്ത് വ്യോമസേനാ മേധാവിയായിരുന്ന എസ്.പി. ത്യാഗി ഇടപെട്ട് 4500 അടിയായി കുറച്ച് അഗസ്ത വെസ്റ്റ്ലാൻഡിന് കരാർ കിട്ടാൻ വഴിയൊരുക്കിയെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. തീരുമാനം ഒറ്റയ്ക്കല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടായി കൈക്കൊണ്ടതാണെന്നുമാണ് നേരത്തേ ചോദ്യംചെയ്തപ്പോൾ എസ്.പി. ത്യാഗി നൽകിയ വിശദീകരണം.
എന്നാൽ, അഗസ്ത വെസ്റ്റ്ലാൻഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ്.പി. ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്നും സിബിഐ പറയുന്നു. കരാർ തുകയുടെ 12 ശതമാനം വരുന്ന കോഴപ്പണം ടുണീഷ്യൻ കമ്പനിയിൽനിന്ന് മൗറീഷ്യസ് വഴി ഇന്ത്യയിൽ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സിബിഐ അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha