പ്രകാശ് രാജിനെതിരെ സർജിക്കൽ സ്ട്രൈക്ക്; വർഗീയതക്കെതിരെ പ്രതികരിച്ചതിന് തന്റെ പത്രക്കോളം മുന്നറിയിപ്പില്ലാതെ നിർത്തി; പ്രിയപ്പെട്ട അദൃശ്യകരങ്ങളേ, നിങ്ങളെ കാണാനാകില്ലെന്ന് നിങ്ങള്‍ കരുതിയോ; പ്രതിഷേധവുമായി പ്രകാശ്‌രാജ്

മോദി സർക്കാരിനെയും തീവ്ര വര്‍ഗീയ സംഘടകൾക്കെതിരെയും പ്രതികരിച്ചതിന് കന്നഡ പത്രത്തില്‍ താന്‍ എഴുതിയിരുന്ന കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തിയെന്ന് നടന് പ്രകാശ് രാജ്. മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നാലെയാണ് വർഗീയ സംഘടനകൾക്കെതിരെ പ്രകാശ് രാജ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. വർഗീയ സംഘടനകൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് മോദി സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
കേന്ദ്ര സർക്കാരിനെതിരെയും വർഗീയ സംഘടനകൾക്കെതിരെയുമുള്ള പ്രകാശ് രാജിന്റെ വിമർശനത്തെ തുടർന്നാണ് കോളം നിര്‍ത്തിയതെന്നാണു സൂചന. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
സര്‍ജിക്കല്‍ സ്ട്രൈക്ക്... കന്നഡ പത്രത്തിലെ എന്റെ കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തി. പ്രിയപ്പെട്ട അദൃശ്യകരങ്ങളേ, നിങ്ങളെ കാണാനാകില്ലെന്ന് നിങ്ങള്‍ കരുതിയോ.. പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ തീവ്ര വർഗീയ സംഘടനകൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രകാശ് രാജ് വിമർശിച്ചിരുന്നു. മോദി തന്നെക്കാൾ മികച്ച നടനാണെന്നും തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ക്ക് കൂടുതൽ അർഹൻ മോദിയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സമീപ കാലത്തായി മോദി സർക്കാരിനെതിരെ നിരന്തരം വിമർശിച്ചതും അദ്ദേഹത്തിന് വിനയായി.
https://www.facebook.com/Malayalivartha























