വാളുകള്‍, നീളമുള്ള കത്തികള്‍, കഠാരകള്‍ എന്നിവ വിൽക്കുന്നതിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകൾക്ക് വിലക്ക്

ഓൺലൈൻ ഷോപ്പിംഗ് രീതി വന്നതോടുകൂടി എന്തും ഏതും അനായാസം വാങ്ങാമെന്ന അവസ്ഥയായി. കടയിൽ പോയി നേരിട്ട് വാങ്ങേണ്ട എന്നുള്ളതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറി വന്നു. എന്നാൽ അതൊരു അവസരമായി കണ്ടുകൊണ്ട് പലവിധ അനധികൃത വിൽപ്പനകളും അതിനു പുറകെ നടക്കുന്നുണ്ട്. മൊട്ടു സൂചി മുതൽ മാരകായുധങ്ങൾ വരെയും അതിൽ പെടുന്നു. എന്നാൽ ഇനി അതിനു സാധിക്കില്ല .
മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ വില്‍ക്കുന്നത് വിലക്കി ഹൈദരാബാദ് പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആര്‍മ്‌സ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍നിന്ന് വാങ്ങിയ മാരകായുധങ്ങളുമായി 12പേരെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍നിന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വാളുകള്‍, നീളമുള്ള കത്തികള്‍, കഠാരകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
ഓണ്‍ലൈന്‍ വഴി വാങ്ങിയ ഈ ആയുധങ്ങളുമായി നിന്ന് ഫോട്ടോയെടുത്ത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍, ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്. 10 വാളുകളും 2 കഠാരകളും ഒരു വലിയ കത്തിയുമാണ് ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്നാണ് ആയുധങ്ങള്‍ വില്‍ക്കുന്നത് വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയത്.
https://www.facebook.com/Malayalivartha























