ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റം മൂത്തപ്പോൾ ഭർത്താവ് ഭാര്യയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവും സഹായിയും പിടിയിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റം മൂത്തപ്പോൾ ഭർത്താവ് ഭാര്യയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിൽ ജനുവരി ഏഴിനായിരുന്നു സംഭവം നടന്നത്. അന്നേദിവസം രാത്രി ബാറുടമയായ ഭര്‍ത്താവ് ചന്ദ്രകാന്തും ഭാര്യ അക്ഷിതയും ഒരുമിച്ച് മദ്യപിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. വാക്കേറ്റം മൂത്തപ്പോൾ ഭർത്താവ് ഭാര്യയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്ഷിത മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ചന്ദ്രകാന്ത് മൃതദേഹം മറവുചെയ്യാന്‍ ബാറിലെ ജീവനക്കാരനായ രാജ്വീന്ദര്‍ സിങ്ങിനെ വിളിച്ചുവരുത്തുകയായിരുന്നു. വാടകയ്ക്ക് കാര്‍ സംഘടിപ്പിച്ച് മൃതദേഹം ഇതിനുള്ളില്‍ കയറ്റിയ ചന്ദ്രകാന്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി മറവുചെയ്യാന്‍ രാജ്വീന്ദറിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹൊസൂറിലെ കാട്ടില്‍ കൊണ്ടുപോയി ഇയാള്‍ മൃതദേഹം കത്തിച്ചു. ഈ സമയം വീട്ടിലായിരുന്നു ചന്ത്രകാന്ത്. തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ ഫോണുമായി പഞ്ചാബിലേക്ക് രാജ്വീന്ദറിനെ പറഞ്ഞുവിട്ടു.
സംഭവം നടക്കുന്ന സമയത്ത് അക്ഷിതയുടെ അമ്മയുടെ വീട്ടിലായിരുന്നു ഇവരുടെ നാലുവയസ്സുള്ള കുഞ്ഞ്. തൊട്ടടുത്ത ദിവസം അക്ഷിതയുടെ അമ്മയും ഇവരുടെ മകനും വീട്ടിലെത്തിയപ്പോള്‍ ഭാര്യ പിണങ്ങിപ്പോയെന്ന് ഇവരോട് പറയുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞിട്ടും അക്ഷിത തിരികെയെത്താതായപ്പോള്‍ കാര്യം തിരക്കിയ അമ്മയോട് 50,000 രൂപ എടുത്താണ് അക്ഷിത പോയിരിക്കുന്നതെന്നും എവിടെയെങ്കിലും ടൂർ പോയിക്കാണുമെന്നും ഇയാള്‍ പറഞ്ഞു. അക്ഷിതയുടെ മൊബൈലിലേക്ക് ഒരുപാട് തവണ വിളിച്ചെങ്കിലും ഫോണെടുക്കാതായതോടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസിനോടും ചന്ദ്രകാന്ത് അമ്മയോട് പറഞ്ഞ കഥയാണ് പറഞ്ഞത്. സംശയമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കാനും ഇയാള്‍ പറഞ്ഞു.
ചന്ദ്രകാന്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഭര്‍ത്താവിനേയും കൊലപാതകത്തിൽ സഹായിച്ച ബാര്‍ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























