പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്; ശതകോടീശ്വരൻ നീരവ് മോഡിക്കെതിരെ ബാങ്ക് പരാതി നൽകി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇടപാടുകളുടെ ബലത്തില്‍ ഏതാനും വിദേശ ബാങ്കുകള്‍ പണം പിന്‍വലിച്ചവര്‍ക്ക് വായ്പ നല്‍കിയതായും ആദ്യം റിപ്പോര്‍ട്ടുണ്ട്. പി.എന്‍.ബിയില്‍ പത്തു ദിവസത്തിനിടെ പുറത്തുവരുന്ന രണ്ടാമത്തെ തട്ടിപ്പാണിത്. വജ്രവ്യാപാരി നീരവ് മോഡിക്കും ആഭരണവ്യാപാര കമ്പനിക്കുമെതിരെ ബാങ്ക് അധികൃതര്‍ സിബിഐയ്ക്ക് പരാതി നല്‍കി. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്ന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ ബാങ്കുകള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. വഞ്ചനാപരമായ നീക്കം നടന്നെന്നു ബാങ്ക് അധികൃതര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പി.എന്‍.ബിയുടെ മൊത്തം വിപണി മൂലധനത്തിന്റെ മൂന്നിലൊന്നു വരുന്ന തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവില പത്തു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. നിക്ഷേപകര്‍ക്ക് നഷ്ടമായത് 3,844 കോടി രൂപയാണ്. മറ്റു ബാങ്കിങ് ഓഹരികളും നഷ്ടമുണ്ടാക്കി.
നിഫ്റ്റിയുടെ പൊതുമേഖലാ ബാങ്ക് സൂചിക മൂന്നു ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ആശങ്ക വേണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുപോലുള്ള ഇടപാടുകള്‍ ആകസ്മികമാണെന്നും സുതാര്യമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പി.എന്‍.ബി. അധികൃതര്‍ പറയുന്നു. ഇതിന്റെ ബാധ്യത നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നു ബാങ്ക് അറിയിച്ചിട്ടുണ്ട്. എങ്കിലും ബാങ്കിനുണ്ടായ നഷ്ടം ഇടപാടുകാരെ എങ്ങനെ ബാധിക്കുമെന്നു വ്യക്തമല്ല. തട്ടിപ്പില്‍ ഉള്‍പ്പെട്ടെന്നു പറയുന്ന ആഭരണക്കമ്പനി ഏതാണെന്നു പുറത്തുവിട്ടിട്ടില്ല. ഈ കമ്പനിക്കു നീരവ് മോഡിയുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. പരാതി വിശദമായി പരിശോധിച്ചതിനു ശേഷമാകും അന്വേഷണം എങ്ങനെ വേണമെന്നു സി.ബി.ഐ. തീരുമാനിക്കുക. പത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരേ ബാങ്ക് നടപടി തുടങ്ങിയെന്നാണു വിവരം.
പിഎന്‍ബിയുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു തട്ടിപ്പുകേസില്‍ നീരവ് മോഡി (48), ഭാര്യ എമ്മി, സഹോദരന്‍ നിഷാല്‍, വ്യാപാരപങ്കാളി ചിനുഭായി ചോക്സി എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തിവരികയാണ്. 280 കോടിയുടെ ഈ തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റും കേസെടുത്തിട്ടുണ്ട്. തന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് കമ്പനി വിറ്റ് പണം തിരിച്ചടയ്ക്കുമെന്നു വ്യക്തമാക്കി നീരവ് മോഡി ബാങ്കുകള്‍ക്കു കത്തെഴുതിയെന്നു സി.എന്‍.ബി.സി. ടിവി റിപ്പോര്‍ട്ട് ചെയ്തു. വില്‍പ്പനയ്ക്കു നടപടി തുടങ്ങിയെന്നും ആറു മാസത്തിനകം പണമടയ്ക്കാന്‍ കഴിയുമെന്നും നീരവ് പറയുന്നു.
https://www.facebook.com/Malayalivartha
























