എവറസ്റ്റ് കൊടുമുടിയില്‍ പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

എവറസ്റ്റ് കൊടുമുടിയില്‍ പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ തുടക്കമിട്ടു. 100 ടണ്‍ മാലിന്യം കൊടുമുടിയില്‍ നിന്നും നീക്കം ചെയ്യല്‍ ലക്ഷ്യം വെക്കുന്ന കാംപയിനിനാണ് തുടക്കമായത്.
ആദ്യ ദിവസം തന്നെ 1200 കിലോയോളം മാലിന്യം ലുക്‌ല എയര്‍പോര്‍ട്ടില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്ക് വരുന്ന പര്‍വതാരോഹകരും വിനോദ സഞ്ചാരികളും കിലോ കണക്കിന് സാധന സാമഗ്രികളാണ് പരിസരത്ത് ഉപേക്ഷിച്ച് മടങ്ങുന്നത്. ബിയര്‍ ബോട്ടിലുകളും ഓക്‌സിജന്‍ കാനുകളും ഭക്ഷണ ടിന്നുകളും വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. വിമാന മാര്‍ഗം ഇവ തലസ്ഥാന നഗരിയിലെത്തിക്കുകയും തുടര്‍ന്ന് പുനരുപയോഗിക്കാനാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത്.
പര്‍വതാരോഹകരോട് കൊടുമുടി കയറുമ്പോള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ എല്ലാം തിരികെ കൊണ്ടുവരണം എന്ന നിര്‍ദേശം നിലനില്‍കെയാണ് എവറസ്റ്റില്‍ ടണ്‍കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥയുള്ളത്. സ്വകാര്യ കമ്പനിയായ യേറ്റി എയര്‍ലൈന്‍സാണ് മാലിന്യം രാജ്യ തലസ്ഥാനത്തെത്തിക്കുക. ഷേര്‍പാസ് എന്നറിയപ്പെടുന്ന ലോക്കല്‍ ഗൈഡുകളായിരുന്നു വര്‍ഷങ്ങളായി ക്ലീനിങ് കാംപയിനിന് നേതൃത്വം നല്‍കിയിരുന്നത്.
എന്നാല്‍ ഇനിമുതല്‍ സാഗര്‍മാത പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയായിരിക്കും കാംപയിനിന് ചുക്കാന്‍പിടിക്കുക. എങ്കിലും ഉയര്‍ന്ന ആള്‍ടിറ്റിയൂഡിലുള്ള മാലിന്യം ഷേര്‍പാസ് തന്നെയായിരിക്കും ശേഖരിക്കുക. പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് സന്ദര്‍ശിച്ചത്. ഇതില്‍ 40000 ത്തോളം പേര്‍ ട്രക്കര്‍മാരും പര്‍വതാരോഹകരുമാണ്.
https://www.facebook.com/Malayalivartha

























