കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവ് പ്രതിയായുള്ള നാലാമത്തെ കേസില്‍ ഇന്ന് കോടതി വിധി പറയും

കാലിത്തീറ്റ കുംഭകോണകേസിൽ ലാലു പ്രസാദ് യാദവ് പ്രതിയായുള്ള നാലാമത്തെ കേസില്‍ ഇന്ന് കോടതി വിധി പറയും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതി വിധി പറഞ്ഞ മൂന്ന് കേസിലും ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്.1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച നാലാമത്തെ കേസില്‍ വിധി പറയുന്നത് റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ്. ലാലു പ്രസാദ് യാദവിനു പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത്പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പല ദിവസങ്ങളിലായി കേസ് പരിഗണിച്ച കോടതി കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























