ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയില്‍

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് മുസ്ലിം യിവതികളും ഒരു ബി.ജെ.പി അഭിഭാഷകനുമാണ് ഹർജിക്കാര്‍.
മൂന്ന് കുട്ടികളുടെ മാതാവായ ഡല്‍ഹി സ്വദേശിയായ സമീന ബീഗമാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് നിയമസാധുതയുള്ള ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരിയുടെ വാദം.
ബഹുഭാര്യത്വത്തിന്‍െറ ഇരായാണ് താനെന്ന് യുവതി പരാതിയില്‍ പറയുന്നു. മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ നിര്‍ദയമായ നിയമങ്ങള്‍ മൂലം നിരവധി പേരാണ് നരകയാതന അനുഭവിക്കുന്നതെന്നും യുവതി ഹരജിയില്‍ പറയുന്നു.
1999ല്‍ ജാവേദ് അക്തറിനെ വിവാഹം കഴിച്ച സമീനക്ക് രണ്ട് പുത്രന്മാരുണ്ട്. ഭര്‍തൃവീട്ടില്‍ നിരന്തര പീഡനത്തിന് ഇരയായിരുന്ന സമീനയോട് ഇവര്‍ കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സമീന വിവാഹമോചനത്തിന് കേസ് നല്‍കിയതോടെ ഭര്‍ത്താവ് മൊഴി ചൊല്ലിയതായി അറിയിച്ച് കത്തയക്കുകയായിരുന്നു.
മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന സമീന 2012ലാണ് റിയാസുദീനെ വിവാഹം കഴിച്ചത്. അതേസമയത്തു തന്നെ ആരിഫ എന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു റിയാസുദീന്‍. ഇയാളുടെ മകനെ ഗര്‍ഭം ധരിച്ച സമയത്താണ് റിയാസുദ്ദീന്‍ ഫോണിലൂടെ സമീനയെ മൊഴി ചൊല്ലിയത്. അന്നുമുതല്‍ മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയാണ് സമീന. സമാന രീതിയില്‍ ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.
ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. പുരുഷന്‍മാര്‍ക്കുള്ള ഈ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























