ഇന്ത്യയിലും പുറത്തുമായി എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാന്‍ പൊതുപരീക്ഷ

അവസാനവര്‍ഷ എം.ബി.ബി.എസ് പരീക്ഷക്കും പ്രാക്ടിസ് ലൈസന്‍സിനുമായി നാഷനല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ ഒറ്റ പരീക്ഷാസമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. രാജ്യത്തെ എം.ബി.ബി.എസുകാര്‍ക്ക് പ്രാക്ടിസ് ലൈസന്‍സിന് ഇനി പ്രത്യേക പരീക്ഷ എഴുതേണ്ട, അവസാന വര്‍ഷത്തെ നെക്സ്റ്റ് മതി. ഇന്ത്യയിലും പുറത്തും നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്ത് പ്രാക്ടിസ് ചെയ്യാന്‍ ഇനിമുതൽ പൊതുപരീക്ഷയാണ്.
വിദേശത്തു പഠിച്ച് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ എത്തുന്ന ഡോക്ടര്‍മാര്‍ 'നെക്സ്റ്റ്' എഴുതണം. അതായത് വിദേശത്ത് പഠിക്കുന്നവർ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷക്ക് ഇരിക്കേണ്ടതായി വരും. ദേശീയ മെഡിക്കല്‍ കമീഷനിലെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ പ്രാതിനിധ്യം മൂന്നില്‍നിന്ന് ആറായി ഉയര്‍ത്തിയിട്ടുണ്ട്. 25 പേര് ഉള്‍പ്പെട്ടതാണ് കമീഷന്. ഇതില്‍ ചുരുങ്ങിയത് 21 പേര് ഡോക്ടര്‍മാരായിരിക്കണം. പ്രാക്ടീസ് ചെയ്യുന്നതിന് ലൈസന്‍സിനായി പ്രത്യേക പരീക്ഷ എഴുതുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടു വന്നിരുന്നു.
ഇന്ത്യയിൽ എല്ലായിടത്തും ബാധകമായ വിധത്തില്‍ ഫൈനല്‍ എം.ബി.ബി.എസ് പരീക്ഷ പൊതുപരീക്ഷയായി നടത്തും. ഇൗ പരീക്ഷ എക്സിറ്റ് ടെസ്റ്റ് അഥവാ നാഷനല്‍ എക്സിറ്റ് ടെസ്റ്റുകൂടിയായിരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹോമിയോപ്പതി, ആയുര്‍വേദ, യൂനാനി, സിദ്ധ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി പ്രാക്ടിസ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ബ്രിഡ്ജ് കോഴ്സ് നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമീണ മേഖലകളില്‍ പ്രാഥമികാരോഗ്യ പരിചരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിയമങ്ങൾ അനുസരിക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് പിഴ ചുമത്തുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തും. താക്കീത്, പിഴ, സീറ്റെണ്ണം കുറക്കല്‍, അഡ്മിഷന് നിര്‍ത്തിവെക്കല്‍, അംഗീകാരം റദ്ദാക്കല്‍ എന്ന ക്രമത്തില്‍ പടിപടിയായി പിഴ നടപ്പാക്കും.
കോളജുകള്‍ ഇൗടാക്കുന്ന എല്ലാവിധ നിരക്കുകളും ഫീസില്‍ ഉള്‍പ്പെടുത്തും. സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കല്പിത സര്‍വകലാശാലകളിലും ഫീസ് നിയന്ത്രണമുള്ള സീറ്റുകളുടെ എണ്ണം 40 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തും. യോഗ്യതയില്ലാത്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യും. ദേശീയ മെഡിക്കല്‍ കമീഷന് ബില്ലില്‍ ഇതടക്കമുള്ള ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ച് പാര്‍ലമന്റിൽ വെക്കും. മെഡിക്കല്‍ കമീഷന് ബില്‍ പഠിച്ച പാര്‍ലമന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചാണ് മന്ത്രിസഭ തീരുമാനം.
https://www.facebook.com/Malayalivartha


























